കെഎസ്ആർടിസിക്ക് നൽകുന്ന ഡീസൽ വില വർദ്ധിപ്പിച്ചതിനെതിരെ ഹൈക്കോടതിയിൽ ഹർജി

തിരുവനന്തപുരം; പൊതു മേഖല എണ്ണക്കമ്പനികളിൽ നിന്നും ബൾക്ക് പർച്ചീസ് വിഭാഗത്തിൽ ഇന്ധനം വാങ്ങുന്ന കെഎസ്ആർടിസിക്കും വില കുത്തനെ വർദ്ധിപ്പിച്ചതിനെതിരെ കെഎസ്ആർടിസി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. 2022 ഫെബ്രുവരി 18ന് മാർക്കറ്റ് വിലയേക്കാൾ 4.41 രൂപ അധിക നിരക്കിലും, മാർച്ച് 16 ന് നിലവിലെ മാർക്കറ്റ് വിലയെക്കാൾ 27.88 രൂപയുടെ വ്യത്യാസത്തിലുമാണ് എണ്ണക്കമ്പനികൾ കെഎസ്ആർടിസിക്ക് ഇന്ധനം നൽകിയത്. ഇത് നീതി കേടാണെന്നും ലാഭകരമല്ലാത്ത റൂട്ടിൽ പോലും പൊതുജനങ്ങൾക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിന് വേണ്ടി സേവനം നടത്തുന്ന കെഎസ്ആർടിസിക്ക് , സ്വകാര്യ വാഹനങ്ങൾക്ക് നൽകുന്നതിന്റെ ഇരട്ടി നിരക്കിൽ ഇന്ധനം നൽകുന്നത് നീതീകരിക്കാനാകില്ലെന്നും ഹർജിയിൽ പറയുന്നു.
കെഎസ്ആർടിസിക്ക് ഒരു ദിവസം 300 മുതൽ 400 വരെ കിലോ ലിറ്റർ ഡീസൽ ആവശ്യമാണ്, ദിവസേനയുള്ള ഷെഡ്യൂൽ ഓപ്പറേറ്റ് ചെയ്യാൻ ഇത്രയും ഡീസൽ ആവശ്യമുള്ളതിനാൽ ബൾക്ക് കൺസ്യൂമറായാണ് കെഎസ്ആർടിസിയെ പെട്രോളിയം കോർപ്പറേഷനുകൾ പരിഗണിക്കുന്നത്. അങ്ങനെയുള്ള സ്ഥാപനങ്ങൾക്ക് സ്വന്തമായി കൺസ്യൂമർ പമ്പുകൾ തുറക്കാം. അത്തരത്തിൽ 72 കൺസ്യൂമർ പമ്പുകൾ കെഎസ്ആർടിസിയുടെ വിവിധ ഡിപ്പോകളിൽ ഉണ്ട്. ഐഒസിയുടെ 66 ഉം, എച്ച് പിഎസിഎല്ലിന്റെ അഞ്ചും, ബിപിസിഎല്ലിന്റെ ഒരു പമ്പുമാണ് കെഎസ്ആർടിസിക്ക് ഉള്ളത്. ഈ പമ്പുകൾ വഴി ബൾക്ക് പർച്ചീസ് ചെയ്യുന്നതിന് കൊണ്ട് ഡിസ്കൗണ്ട് നിരക്കിലാണ് ഇത്രയും നാളും ഡീസൽ ലഭിച്ചിരുന്നത്. ഇപ്പോൾ ഡിസ്കൗണ്ട് മാറ്റി എന്ന് മാത്രമല്ല വിപണി നിരക്കിനേക്കാൽ കൂടുതൽ വില നൽകണം എന്നാണ് എണ്ണകമ്പിനികളുടെ നിർദ്ദേശം.
പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കേരളത്തിലെ ഏതെങ്കിലും ഒരു ഇന്ധന പമ്പിൽ നിന്നും ഒരു ബസിൽ റീട്ടെയിൽ ഔട്ട് ലൈറ്റിൽ നിന്നും 93.47 രൂപയ്ക്ക് ഒരു ലിറ്റർ ഡീസൽ വാങ്ങുമ്പോൾ കെഎസ്ആർടിസി121.36 രൂപ നൽകി വേണം ഒരു ലിറ്റർ ഡീസൽ വാങ്ങുന്ന സാഹചര്യം ഉണ്ടായത് . അതായത് വിപണി വിലയേക്കാൾ 27.88 രൂപയുടെ വ്യത്യാസത്തിലാണ് കെഎസ്ആർടിസിക്ക് എണ്ണക്കമ്പനികൾ ഡീസൽ നൽകുന്നത്. ഇങ്ങനെ വില വർദ്ധനവ് എങ്ങനെയാണ് ഉണ്ടായതെന്ന് എണ്ണക്കമ്പനികളും വ്യക്തമാക്കുന്നില്ല. ഇത് തുല്യ നീതിക്ക് യോജിക്കാത്തതാണെന്നും കെഎസ്ആർടിസി നൽകിയ ഹർജിയിൽ പറയുന്നു.