യുഡിഎഫില്‍ എടുത്താല്‍ ബേപ്പൂരില്‍ മത്സരിക്കും, മരുമോനിസത്തിന്റെ വേരറുക്കും’

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കരുത്തറിയിച്ചതിന് പിന്നാലെ യുഡിഎഫിനൊപ്പം പോകാനുള്ള സാഹചര്യം ഉണ്ടെങ്കില്‍ പോകുമെന്ന് പിവി അന്‍വര്‍. യുഡിഎഫില്‍ എടുത്താല്‍ 2026ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ മുഹമ്മദ് റിയാസിനെതിരെ മത്സരിക്കുമെന്നും അന്‍വര്‍ പറഞ്ഞു. പിണറായിസവും മരുമോനിസവുമാണ് ഇവിടുത്തെ വിഷയമെന്നും അത് ഇനിയും സ്വരാജ് മനസിലാക്കിയില്ലെങ്കില്‍ പശ്ചിമ ബംഗാളിലെ അവസ്ഥ ഇവിടെയും വരുമെന്നും അന്‍വര്‍ പറഞ്ഞു.

ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു അന്‍വറിന്റെ പ്രഖ്യാപനം. പ്രതിപക്ഷ നേതാവ് വിഡി സതീശനോട് വ്യക്തിവിരോധമില്ലെന്നും അന്‍വര്‍ വ്യക്തമാക്കി. യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ടാണ് അന്‍വര്‍ സതീശനെതിരെ ആരോപണമുന്നയിച്ചിരുന്നത്. യുഡിഎഫ് പ്രവേശനം നടക്കില്ലെന്നുറപ്പായതോടെയാണ് അന്‍വര്‍ വിഡി സതീശനെതിരെ രംഗത്തുവന്നത്.

വി ഡി സതീശനോട് ചര്‍ച്ചയ്ക്ക് മടിയില്ല. രാഷ്ട്രീയം എന്ന് പറയുന്നത് ഒരു നിമിഷം കൊണ്ട് അവസാനിക്കുന്നതല്ല. എല്ലാവരും ഒരേ പോരാട്ടത്തിന്റെ ഭാഗമാണ്. നല്ലൊരു തീരുമാനത്തിലേക്ക്, മാന്യമായൊരു അക്കൊമഡേഷനിലേക്ക് വരികയാണെങ്കില്‍ മരുമോനിസത്തിന്റെ വേരറുക്കാന്‍, 2026 മേയില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ ഞാന്‍ മത്സരിക്കും. അവര്‍ ആലോചിക്കട്ടെ അന്‍വര്‍ പറഞ്ഞു.