ഇറാൻ ഇസ്രയേൽ സംഘർഷം തുടരുന്നതിനിടെ ഗാസയിൽ 56 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഗാസ: ഇറാൻ ഇസ്രയേൽ സംഘർഷം തുടരുന്നതിനിടെ ഗാസയിൽ 56 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഭക്ഷണ വിതരണ മേഖലയിലുണ്ടായ വെടിവയ്പിലാണ് ആളുകൾ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഭക്ഷണം അടക്കമുള്ള അവശ്യ വസ്തുക്കൾ വിതരണം ചെയ്യുന്നത് കാത്തിരുന്നവരാണ് കൊല്ലപ്പെട്ടവരിൽ 38 പേരെന്നാണ് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത്. ഗാസയുടെ തെക്കൻ മേഖലയിലെ റാഫയിലാണ് സംഭവമെന്നാണ് ആരോഗ്യ പ്രവർത്തകരെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്കയുടെയും ഇസ്രായേലിന്റെയും പിന്തുണയുള്ളതും ഇസ്രായേൽ സൈന്യത്തിന്റെ കർശന നിയന്ത്രണത്തിലുള്ളതുമായ മേഖലയിലാണ് 56 പലസ്തീൻ സ്വദേശികൾ കൊല്ലപ്പെട്ടിട്ടുള്ളത്.
ഭക്ഷണ വിതരണ സെന്ററുകളുടെ പ്രവർത്തനം ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനാണ് നടത്തുന്നത്. വിമർശകർ ഈ മേഖലയെ മനുഷ്യ കശാപ്പുശാലകളെന്നാണ് പരാമർശിക്കുന്നതെന്നും അൽജസീറ റിപ്പോർട്ട് വിശദമാക്കുന്നു. ഭക്ഷണത്തിനായി തിരക്ക് കൂട്ടിയ ആളുകളെ നിയന്ത്രിക്കാനായി ഇസ്രയേൽ പട്ടാളക്കാർ വെടിയുതിർത്തതായാണ് പുറത്ത് വരുന്ന വിവരം. എന്നാൽ തിങ്കളാഴ്ചയുണ്ടായ വെടിവയ്പിനേക്കുറിച്ച് ഇസ്രയേൽ സൈന്യം പ്രതികരിച്ചിട്ടില്ല.
എന്നാൽ സൈനിക പോസ്റ്റുകളുടെ പരിസരത്തേക്ക് എത്തിയവർക്ക് മുന്നറിയിപ്പ് നൽകാനായി വെടിയുതിർത്തതായി ഇസ്രയേൽ സൈന്യം നേരത്തെ വിശദമാക്കിയിരുന്നു. റാഫയിലുണ്ടായ വെടിവയ്പിൽ ഇരകളാക്കപ്പെട്ടത് സമീപ മേഖലയിൽ ഉള്ളവരാണെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അവശ്യ വസ്തുക്കളുടെ വിതരണം നടക്കുന്ന മേഖലയിലേക്ക് എത്താൻ ചില പാതകൾ നൽകിയിട്ടുണ്ടെന്നും
അതിൽ നിന്ന് വ്യതിചലിക്കുന്നത് അപകടകരമാണെന്നും ഇസ്രയേൽ സൈന്യം നേരത്തെ വ്യക്തമാക്കിയിരുന്നു. യുഎന്നും മറ്റ് സന്നദ്ധ സംഘടനകളും ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനൊപ്പം പ്രവർത്തിക്കാൻ വിസമ്മതിച്ചിരുന്നു. ഇസ്രയേൽ സൈന്യത്തിന്റെ താൽപര്യങ്ങൾക്കാണ് ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ മുൻഗണന നൽകുന്നതെന്ന രൂക്ഷ വിമർശനത്തോടെയായിരുന്നു ഇത്.