വിമാനം പറന്നുയർന്നതിന് പിന്നാലെ 60കാരി മരിച്ചു

ലണ്ടൻ: വിമാനം പറന്നുയർന്നതിന് പിന്നാലെ 60കാരി മരിച്ചു. ഹോങ്കോങ്കിൽ നിന്ന് ലണ്ടനിലേക്ക് പോയ ബ്രിട്ടീഷ് എയർവേയ്സ് വിമാനമായ ബി എ 32ലാണ് സംഭവം. സ്ത്രീ മരിച്ചിട്ടും അടിയന്തര ലാൻഡിംഗ് ചെയ്താതെ വിമാനം ലണ്ടനിലേക്ക് പറന്നു. ഏകദേശം 13 മണിക്കൂറാണ് യാത്രക്കാർ മൃതദേഹത്തിനൊപ്പം ചെലവഴിച്ചത്.

ഒരാളുടെ മരണം മെഡിക്കൽ എമർജൻസിയായി കണക്കിലാക്കാൻ കഴിയില്ലെന്ന് പറഞ്ഞ് വിമാനം അടിയന്തര ലാൻഡിംഗ് ചെയ്യാതെ പെെലറ്റ് ലണ്ടനിലേക്ക് വിമാനം പറത്തുകയായിരുന്നു. തുടർന്ന് ക്രൂ അംഗങ്ങൾ മൃതദേഹം പൊതിഞ്ഞ് വിമാനത്തിന് പിന്നിലെ ഗാലിയിലേക്ക് മാറ്റി. സ്ത്രീയോടൊപ്പം കുടുംബവും വിമാനത്തിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം.

എന്നാൽ മൃതദേഹത്തിൽ നിന്ന് രൂക്ഷഗന്ധം ക്യാബിനിൽ വ്യാപിച്ചിരുന്നതായും റിപ്പോർട്ടുണ്ട്. 331 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ലണ്ടനിൽ ലാൻഡ് ചെയ്ത ഉടൻ പൊലീസ് വിമാനത്തിനുള്ളിൽ കയറി സംഭവത്തിൽ അന്വേഷണം നടത്തിയെന്നും റിപ്പോർട്ടുണ്ട്. തുടർന്ന് യാത്രക്കാർ ഉൾപ്പടെയുള്ള ജീവനക്കാർ 45 മിനിറ്റോളം വീണ്ടും വിമാനത്തിൽ തുടർന്നു. സംഭവസമയത്ത് എല്ലാ നടപടികളും കൃത്യമായി പാലിച്ചെന്നാണ് ബ്രിട്ടീഷ് എയർവേയ്സ് അറിയിച്ചത്.