എ കെ ജി സെന്ററിന് കല്ലെറിയുമെന്ന് എഫ് ബി പോസ്റ്റിട്ട ആൾക്ക് സ്റ്റേഷൻ ജാമ്യം

തിരുവനന്തപുരം: എ കെ ജി സെന്ററിൽ സ്ഫോടക വസ്തുവെറിഞ്ഞ് ദിവസം മൂന്ന് കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താനാകാതെ പോലീസ്. ആക്രമണം നാടകമായിരുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിന് ആക്കം കൂട്ടുന്നതാണ് പ്രതിയെ കണ്ടെത്താൻ കഴിയാത്തത്. അതിനിടയിൽ സി പി എം സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ സംശയത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത റിജുവിന് ജാമ്യം നൽകി. എ കെ ജി സെന്റർ ആക്രമണവുമായി റിജുവിന് ബന്ധമില്ലെന്ന് വ്യക്തമായതോടെയാണ് നടപടി. ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കി സ്റ്റേഷൻ ജാമ്യത്തിൽ റിജുവിനെ വിട്ടയച്ചു. എ കെ ജി സെന്ററിന് കല്ലെറിയുമെന്ന് ദിവസങ്ങൾക്ക് മുമ്പ് റിജു പോസ്റ്റിട്ടിരുന്നു. എന്നാൽ സംഭവം നടക്കുന്ന സമയം ഇയാൾ എ കെ ജി സെന്റർ പരിസരത്ത് വന്നില്ലെന്നും മൊബൈൽ ടവർ ലൊക്കേഷൻ താമസസ്ഥലത്ത് തന്നെയായിരുന്നുവെന്ന് പരിശോധനയിൽ കണ്ടെത്തി. അന്തിയൂർകോണം സ്വദേശിയായ റിജു സച്ചുവിനെയാണ് ശനിയാഴ്ച പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.