കെ.സുധാകരന്‍റെയും വി.ഡി സതീശന്‍റെയും  രാഷ്ട്രീയനിലവാരത്തില്‍   രാഹുല്‍ഗാന്ധി സംസാരിക്കരുത് ; എം.എ. ബേബി 

തിരുവനന്തപുരം: രാഹുല്‍ ​ഗാന്ധി എം.പി കുറച്ചുകൂടി ഉത്തരവാദിത്തം കാണിയ്ക്കണമെന്ന് സി പി എം പൊളിറ്റ്ബ്യൂറോ അം​ഗം എംഎ ബേബി. സി പി എമ്മും ബി ജെ പി യും ധാരണയാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെയാണ് ബേബി രം​ഗത്തെത്തിയത്. കെ. സുധാകരന്‍റെയും വി.ഡി. സതീശന്‍റെയും സംസ്ഥാന രാഷ്ട്രീയനിലവാരത്തില്‍ അല്ല കോണ്‍ഗ്രസിന്റെ ഉന്നത നേതാവായ രാഹുല്‍ഗാന്ധി സംസാരിക്കേണ്ടതെന്നും എംഎ ബേബി വ്യക്തമാക്കി.ഫേസ്ബുക്കിലാണ് അദ്ദേഹം അഭിപ്രയം കുറിച്ചത്.കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആയസി പി എമ്മും ബി ജെ പിയും ധാരണയിലാണെന്ന് രാഹുല്‍ ഗാന്ധിക്ക് ശരിക്കും അഭിപ്രായമുണ്ടോ? ഇടതുപക്ഷത്തിന്റെ പങ്ക് ഇല്ലാത്ത ഒരു പ്രതിപക്ഷ ഐക്യമാണോ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡായ രാഹുല്‍ഗാന്ധി വിഭാവനം ചെയ്യുന്നത്. രാജ്യത്തെ പ്രതിപക്ഷത്തെ അനേകം നേതാക്കളും പ്രവര്‍ത്തകരും ബിജെപിയിലേക്ക് ചേക്കേറുകയാണെന്നും ബേബി കുറിച്ചു.

എംഎ ബേബിയുടെ ഫേസ്ബുക്ക് കുറിപ്പ്

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആയ രാഹുല്‍ ഗാന്ധി കുറച്ചു കൂടെ ഉത്തരവാദിത്തത്തോടെ അഭിപ്രായം പറയണം. സിപിഐഎമ്മും ബിജെപിയും ധാരണയിലാണെന്ന് രാഹുല്‍ ഗാന്ധിക്ക് ശരിക്കും അഭിപ്രായമുണ്ടോ? ഇന്ത്യയിലെ പ്രതിപക്ഷത്തെ വലിയ കക്ഷിയുടെ – അതില്‍നിന്ന് അനേകം നേതാക്കളും പ്രവര്‍ത്തകരും ബിജെപി ഉള്‍പ്പെടെയുള്ളപാര്‍ട്ടികളിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുകയാണെന്നത് മറ്റൊരുകാര്യം – നേതാവായ കോണ്‍ഗ്രസ്സിന്റെ ഹൈക്കമാന്‍ഡ് എന്ന ഉത്തരവാദിത്തത്തോടെ വേണം രാഹുല്‍ ഗാന്ധി സംസാരിക്കാന്‍. ഇടതുപക്ഷത്തിന്റെ പങ്ക് ഇല്ലാത്ത ഒരു പ്രതിപക്ഷ ഐക്യമാണോ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡായ രാഹുല്‍ഗാന്ധി വിഭാവനം ചെയ്യുന്നത്? ‘കെ സുധാകരന്‍റെയും വിഡി സതീശന്‍റെയും സംസ്ഥാനരാഷ്ട്രീയനിലവാരത്തില്‍ അല്ല കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ അനിഷേധ്യ പ്രതീകമായ രാഹുല്‍ഗാന്ധി സംസാരിക്കേണ്ടത്. രാഹുല്‍ ഗാന്ധി ഒരു കാര്യം മനസ്സിലാക്കണം, ആര്‍എസ്‌എസിനെ നേരിടാനുള്ള രാഷ്ട്രീയ പ്രത്യയശാസ്ത്രം കോണ്‍ഗ്രസിന് തല്ക്കാലം ഇല്ല. ഹിന്ദു രാഷ്ട്രം എന്ന് ആര്‍എസ്‌എസ് പറയുമ്ബോള്‍ ഹിന്ദു രാജ്യം എന്നാണ് ഹൈക്കമാന്‍ഡിന്റെ അവസാനവാക്കായ രാഹുല്‍ഗാന്ധി പറയുന്നത്. (ഔപചാരികപദവി എ ഐ സി സി അദ്ധ്യക്ഷയായ സ്വന്തം അമ്മയായ ശ്രീമതി സോണിയാഗാന്ധിക്കാണെന്നത് നമുക്കങ്ങ് സൌകര്യപൂര്‍വ്വംമറക്കാം. 

ടീസ്റ്റ സെതല്‍വാദിനെയും ആര്‍.ബി ശ്രീകുമാറിനെയും അറസ്റ്റ് ചെയ്യുമ്ബോള്‍ ഹൈക്കമാന്‍ഡ് ഗാന്ധി മണ്ണില്‍ തലപൂഴ്ത്തുന്ന ഒട്ടകപ്പക്ഷി ആകുന്നതും നിങ്ങളുടെ നേതൃത്വത്തിന്റെ ആക്ഷേപം വ്യാപകമായപ്പോഴാണ് ജയ്റാം രമേഷിനെക്കൊണ്ട് ഒരുപ്രസ്താവന പുറത്തിറക്കിച്ചത്! ഇത് സംശയരഹിതമായും നിങ്ങളുടെ പ്രത്യശാസ്ത്രത്തിന്‍റെ പരിമിതി ആണ്. അതുകൊണ്ടാണ് നിങ്ങള്‍ക്ക് ഇന്ത്യയില്‍ ആര്‍ എസ്‌ എസിന് ഫലപ്രദമായ ഒരു ബദല്‍ സൃഷ്ടിക്കാന്‍ കഴിയാത്തത്.

ആര്‍ എസ്‌ എസിനെതിരായ കൃത്യമായ പ്രത്യയശാസ്ത്രബദല്‍ മുന്നോട്ട് വയ്ക്കുന്നത് ഇന്ത്യന്‍ ഇടതുപക്ഷം ആണ്. അതുകൊണ്ടാണ് ആര്‍ എസ്‌ എസ് എപ്പോഴും ഇടതുപക്ഷത്തെ ഒന്നാം ശത്രുവായി കാണുന്നതും.

Leave a Reply

Your email address will not be published. Required fields are marked *