പെണ്‍കുട്ടിയെ അപമാനിച്ച സംഭവം ; പിങ്ക് പോലീസ് ഉദ്യോഗസ്ഥയില്‍ നിന്ന്  നഷ്ടപരിഹാരത്തുക ഈടാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് 

തിരുവനന്തപുരം :ആറ്റിങ്ങലില്‍ പെണ്‍കുട്ടിയെ അപമാനിച്ച പിങ്ക് പോലീസ് ഉദ്യോഗസ്ഥയില്‍ നിന്ന് പെണ്‍കുട്ടിക്കുള്ള നഷ്ടപരിഹാരത്തുക ഈടാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. പെണ്‍കുട്ടിക്ക് ഒന്നര ലക്ഷ രൂപ ഉദ്യോഗസ്ഥയില്‍ നിന്ന് ഈടാക്കി നല്‍കാന്‍ ആഭ്യന്തര വകുപ്പാണ് ഉത്തരവിറക്കിയത്. കോടതി നിര്‍ദേശമനുസരിച്ചാണ് നടപടി.കഴിഞ്ഞ ഓഗസ്റ്റ് 27 നാണ് സംഭവം. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച്‌ പിങ്ക് പോലീസുകാരിയായ രജിത പിതാവിനെയും എട്ട് വയസ്സുകാരിയായ മകളെയും ഉദ്യോഗസ്ഥ നടുറോഡില്‍ പരസ്യ വിചാരണക്ക് വിധേയരാക്കുകയായിരുന്നു. ഒടുവില്‍ പൊലീസ് വാഹനത്തിന് ഉള്ളിലുണ്ടായിരുന്ന ബാഗില്‍ നിന്ന് മൊബൈല്‍ കിട്ടിയെങ്കിലും പോലീസ് ഉദ്യോഗ്സഥ മാപ്പ് പറയാന്‍ തയ്യാറായില്ല.

എന്നാല്‍ കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. പിങ്ക് പോലീസ് ഉദ്യോഗസ്ഥ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ സര്‍ക്കാരിന് നഷ്ടപരിഹാരം നല്‍കാനാകില്ലെന്നും ഇത് ഉദ്യോഗസ്ഥയുടെ മാത്രം കുറ്റമാണെന്നുമായിരുന്നു സര്‍ക്കാര്‍ വാദം.സംഭവത്തലിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ബാലാവകാശകമ്മീഷന്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി. പൊലീസ് ഉദ്യോഗസ്ഥയെ വെള്ളപൂശുന്ന റിപ്പോര്‍ട്ടാണ് ഡിവൈഎസ്പി നല്‍കിയത്. തുടര്‍ന്ന് ജയചന്ദ്രന്‍ ഡിജിപിക്ക് പരാതി നല്‍കി. ഓഗസ്റ്റ് 31ന് ഐജി ഹര്‍ഷിത അട്ടല്ലൂരിയോട് സംഭവം അന്വേഷിക്കാന്‍ ഡിജിപി ആവശ്യപ്പെട്ടു. പക്ഷേ അവരടെ റിപ്പോര്‍ട്ടും പോലീസുകാരിക്ക് അനുകൂലമായിരുന്നു.പിന്നീട് പിതാവും പെണ്‍കുട്ടിയും നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹെെക്കോടതിയെ സമീപിച്ചതോടെയാണ് കേസില്‍ വഴിത്തിരിവായത്. 50 ലക്ഷം രൂപയാണ് പെണ്‍കുട്ടി നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. തുടര്‍ന്ന് കേസില്‍ വാദം കേട്ട ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് സംസ്ഥാന സര്‍ക്കാര്‍ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ടത്. കോടതിച്ചെലവായി 25000 രൂപ കെട്ടിവെയ്ക്കാനും കോടതി നിര്‍ദേശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *