കൂടത്തായി കൂട്ടക്കൊലക്കേസുകൾ ഇനി മാറാട് പ്രത്യേക കോടതിയിൽ

കോഴിക്കോട്: കേരളത്തിൽ കോളിളക്കമുണ്ടാക്കിയ മാറാട് കൂട്ടക്കൊലക്കേസുകൾക്കും ടി.പി. ചന്ദ്രശേഖരൻ വധക്കേസിനും ശേഷം കൂടത്തായി കൊലപാതക പരമ്പര കേസുകളും ഇനി എരഞ്ഞിപ്പാലത്തെ മാറാട് കേസുകൾക്കായുള്ള പ്രത്യേക കോടതിയിൽ വിചാരണ ചെയ്യും. കേസ് ഇപ്പോൾ പരിഗണിക്കുന്ന പ്രിൻസിപ്പൽ ജില്ല സെഷൻസ് കോടതി വിചാരണ എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷനൽ സെഷൻസ് കോടതിയിലേക്ക് മാറ്റി ഉത്തരവിട്ടു.
ആറ് കൊലപാതകക്കേസുകളും ജോളി ജയിലിൽ ആത്മഹത്യശ്രമം നടത്തിയെന്ന മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ വിടുതൽ ഹരജി തള്ളിയതിനെതിരെ പ്രതിഭാഗം നൽകിയ പുനഃപരിശോധന ഹരജിയുമാണ് മാറ്റിയത്. എല്ലാ കേസും പ്രത്യേക കോടതി ആഗസ്റ്റ് 10ന് പരിഗണിക്കും. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണനെ കൂടാതെ അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടറായി ഇ. സുഭാഷിനെക്കൂടി നിയമിക്കുകയും ചെയ്തു.
പ്രതിഭാഗത്തിനു വേണ്ടി അഡ്വ. ബി.എ. ആളൂർ, അഡ്വ. ഹിജാസ് അഹമ്മദ് എന്നിവർ ഹാജരായി. പ്രത്യേക കോടതിയിലേക്ക് വന്നതോടെ കേസ് നടപടികൾ പെട്ടെന്ന് തീർപ്പാക്കാനാവുമെന്നാണ് പ്രതീക്ഷ. ചൊവ്വാഴ്ച കേസ് പരിഗണിച്ച പ്രിൻസിപ്പൽ സെഷൻസ് കോടതി കേസ് മാറ്റി ഉത്തരവിടുകയായിരുന്നു.