അട്ടപ്പാടി മധു വധക്കേസില്‍ നിര്‍ണായകമായ കോടതി ഇടപടെല്‍; 12 പ്രതികളുടെയും ജാമ്യം റദ്ദാക്കി

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കി. മണ്ണാർക്കാട് എസ് സി/ എസ്ടി കോടതിയുടേതാണ് വിധി. ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ച് പ്രതികൾ സാക്ഷികളെ സ്വാധീനിച്ചെന്നു കാണിച്ച് പ്രോസിക്യൂഷൻ നൽകിയ ഹർജി കോടതി ശരിവെച്ചു. ഇത് സംബന്ധിച്ച തെളിവുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. 12 പ്രതികളുടെ ജാമ്യമാണ് റദ്ദാക്കിയത്.
പ്രതികൾക്ക് 2018 മെയ് 30നാണ് ഹൈക്കോടതിയിൽ നിന്നും ജാമ്യം ലഭിച്ചത്. പ്രതികൾ ജാമ്യ ഉപാധികൾ നിരന്തരം ലംഘിക്കുന്നതായി പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. പ്രതികളായ മരയ്ക്കാർ, ഷംസുദ്ദീൻ, നജീബ്, സജീവ് എന്നിവരാണ് കൂടുതൽ തവണ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചത്. ഇവർ നേരിട്ടും ഇടനിലക്കാർ മുഖേനെയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്.