വിവരം നല്‍കിയില്ല: ഫിനാൻഷ്യൽ കോർപ്പറേഷനിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പിഴ

തിരുവനന്തപുരം : ആവശ്യപ്പെട്ട രേഖയുടെ കരട് ഓഫീസിലുണ്ടെന്ന് മറുപടി നല്‍കിട്ടും പകർപ്പ് നല്‍കാത്തതിന് കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ കോഴിക്കോട് ശാഖയിലെ മൂന്നു ഉദ്യോഗസ്ഥർ 5000 രൂപ വീതം പിഴ അടയ്ക്കാൻ ഉത്തരവ്. സംസ്ഥാന വിവരാവകാശ കമ്മീഷണർ എ.അബ്ദുൽ ഹക്കീമിൻ്റെതാണ് ഉത്തരവ്.
കോഴിക്കോട് പാവങ്ങാട് മിഡോവ്സിൽ ഡോ.എം.എം.അബ്ദുൽ സലാമിൻ്റെ പരാതിയിൽ ആഗസ്റ്റ് 19 ന് കമ്മീഷണർ കോഴിക്കോടെത്തി ഇരുവിഭാഗത്തെയും കേട്ടിരുന്നു.
ഡോ.സലാമിൻ്റെ ഒന്നാം അപേക്ഷയിൽ മറുപടി നിഷേധിച്ച ശാന്താദേവി 5000 രൂപ, അപ്പീൽ അപേക്ഷയിൽ വിവരം നല്‍കാതിരുന്ന കെ.ജാഫർ 5000 രൂപ, വിവരം പക്കലുണ്ടെന്നും എന്നാൽ നല്കാൻ കഴിയില്ലെന്നും അറിയിച്ച സോഫിയ എസ് 5000 രൂപയും പിഴയൊടുക്കാനാണ് കമ്മീഷണർ ഉത്തരവായത്.ഇവർ 14 ദിവസത്തിനകം തുക വിവരാവകാശ കമ്മീഷനിൽ അടയ്ക്കണം.
അപേക്ഷകൻ 7,50,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. അത് നല്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാനും കെ.എഫ് സിയോട് കമ്മീഷണർ നിർദ്ദേശിച്ചു.