സല്‍മാന്‍ ഖാനെ ലക്ഷ്യമിട്ട് സിദ്ദു മൂസ് വാലെയുടെ കൊലയാളികള്‍;
ദിവസങ്ങളോളം വീടും പരിസരവും നിരീക്ഷിച്ചു

അമൃത്സര്‍: പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസ് വാലെയുടെ കൊലയാളികള്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെയും കൊലപ്പെടുത്താന്‍ ആസൂത്രണം ചെയ്‌തെന്ന് പഞ്ചാബ് ഡിജിപി ഗൗരവ് യാദവ്. അറസ്റ്റിലായ ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ നിര്‍ദേശപ്രകാരമാണ് സല്‍മാന്‍ ഖാനെ വധിക്കാന്‍ പദ്ധതിയിട്ടതെന്ന് പിടിയിലായ കപില്‍ പണ്ഡിറ്റ് വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
ഇതിനായി കാനഡ ആസ്ഥാനമായുള്ള ഗുണ്ടാസംഘം ഗോള്‍ഡി ബ്രാര്‍, സമ്പത്ത് നെഹ്റ എന്നിവര്‍ വഴി കപില്‍ പണ്ഡിറ്റിനെ സമീപിച്ചു. സല്‍മാന്‍ ഖാനെ കൊലപ്പെടുത്താന്‍ സംഘം ദിവസങ്ങളോളം മുംബൈയിലെ നടന്റെ വീടും പരിസരവും നിരീക്ഷിച്ചിരുന്നു. സച്ചിന്‍ ബിഷ്‌ണോയി, സന്തോഷ് യാദവ് എന്നീ പ്രതികളും കപില്‍ പണ്ഡിറ്റിനൊപ്പമുണ്ടായിരുന്നതായും ഡിജിപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്ന് സിദ്ദു മൂസ് വാലെ കേസിലെ പ്രതികളായ ദീപക് മുണ്ടി, കപില്‍ പണ്ഡിറ്റ്, രജീന്ദര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. മാന്‍സ കോടതിയില്‍ ഹാജരാക്കിയ ഇവരെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ഇതോടെ സിദ്ദു കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 23 ആയി. രണ്ടു പേര്‍ പഞ്ചാബില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊലപ്പെട്ടിരുന്നു.
നേരത്തെ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിനെ തുടര്‍ന്ന് സല്‍മാനും പിതാവിനുമെതിരെ അജ്ഞാതരില്‍ നിന്ന് വധഭീഷണിയുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *