നോട്ട് നിരോധനം ശരിവെച്ച് സുപ്രീം കോടതി; ഭിന്നവിധിയുമായി ജസ്റ്റിസ് നാഗരത്ന

നോട്ട് നിരോധനം ശരിവെച്ച് സുപ്രീം കോടതി. നോട്ടുനിരോധനം റദ്ദാക്കാനാവില്ലെന്നു ആദ്യം വിധി പറഞ്ഞ സുപ്രീംകോടതി ജസ്റ്റിസ് ബി ആര് ഗവായ് പറഞ്ഞു. സര്‍ക്കാര്‍ മുന്നോട്ടുവച്ച ലക്ഷ്യങ്ങള്‍ കൈവരിച്ചോ ഇല്ലയോ എന്നതു പ്രസക്തമല്ല. നോട്ടുനിരോധനത്തിന്റെ മൂന്നു ലക്ഷ്യങ്ങളും ശരിയാണെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു. ജസ്റ്റിസ് എസ്അ ബ്ദുല്‍ നസീറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. നാല് ജഡ്ജിമാർ നോട്ടു നിരോധനത്തെ അനുകൂലിച്ചപ്പോൾ ഒരാൾ വിയോജിച്ചു
വാദംകേട്ട ഭരണഘടനാ ബെഞ്ചിന്റെ അധ്യക്ഷന്‍ ജസ്റ്റിസ് എസ്അ ബ്ദുല്‍ നസീര്‍ 4നു വിരമിക്കുന്ന സാഹചര്യത്തിലാണ് ഇന്നു വിധി പറയുന്നത്. കഴിഞ്ഞ മാസം 7നാണു വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിയത്.
നോട്ടുനിരോധിക്കാനുള്ള തീരുമാനവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാരിനും റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യയ്ക്കും നിര്‍ദേശം നല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ രഹസ്യരേഖയായാണു ഫയലുകള്‍ നല്‍കിയത്. നോട്ട് നിരോധനത്തിന് കേന്ദ്രത്തിന് അധികാരമുണ്ടെന്നും ജസ്റ്റിസ് പറഞ്ഞു.
അതേ സമയം ഈ വിധിയോട് വിയോജിപ്പുള്ള വിധിയാണ് ജസ്റ്റിസ് നാഗരത്നയില്‍ നിന്നുണ്ടായത്. ഗവായിയുടെ വിധിയോട് വിയോജിപ്പാണ് ബി വി നാഗരത്നയുടേത്. നോട്ട് അസാധുവാക്കല്‍ നടപടിക്ക് തുടക്കംകുറിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയില്ലെന്ന് നാഗരത്നയുടെ വിധിയില്‍ പറയുന്നു