ഹോട്ടല്‍ തൊഴിലാളികള്‍ക്കുളള ഹെല്‍ത്ത് കാര്‍ഡിന് സമയം വീണ്ടും നീട്ടി നല്‍കി ; സാവകാശം ഒരു മാസം കൂടി

സംസ്ഥാനത്ത് ഹെല്‍ത്ത് കാര്‍ഡിന്‍മേലുള്ള നിയമനടപടികള്‍ ഒരു മാസത്തിന് ശേഷം ആയിരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ ഹോട്ടലുകാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് എടുക്കാന്‍ ഒരു മാസം കൂടി സാവകാശം ലഭിക്കുകയാണ്. ഭക്ഷ്യസുരക്ഷാ വകുപ്പ് എത്രത്തോളം പേര്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തു എന്നത് സംബന്ധിച്ച് പരിശോധന നടത്തുന്നതാണെന്ന് മന്ത്രി അറിയിച്ചു.

രണ്ട് പ്രാവശ്യം ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നതിനുള്ള സമയപരിധി ദീര്‍ഘിപ്പിച്ചിരുന്നു. പക്ഷേ ഹോട്ടല്‍ റസ്റ്റോറന്റ് സംഘടനാ പ്രതിനിധികളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് എല്ലാവര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് ലഭ്യമാക്കാനായി ഒരു മാസം കൂടി സാവകാശം നല്‍കുന്നത്. ഇനിയൊരു സാവകാശം ഉണ്ടായിരിക്കുന്നതല്ലെന്നും അതുകൊണ്ട് തന്നെ ഈ കാലാവധിക്കുള്ളില്‍ തന്നെ നിയമപരമായി എല്ലാവരും ഹെല്‍ത്ത് കാര്‍ഡ് എടുക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെല്‍ത്ത് കാര്‍ഡ് എടുക്കേണ്ടതാണ്. രജിസ്റ്റേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ നിശ്ചിത മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റാണ് ആവശ്യം. ഡോക്ടറുടെ നിര്‍ദേശ പ്രകാരം ശാരീരിക പരിശോധന, കാഴ്ചശക്തി പരിശോധന, ത്വക്ക് രോഗങ്ങള്‍, വൃണം, മുറിവ് എന്നിവയുണ്ടോയെന്ന പരിശോധന, വാക്‌സിനുകളെടുത്തിട്ടുണ്ടോ എന്ന പരിശാധന, പകര്‍ച്ചവ്യാധികളുണ്ടോ എന്നറിയുന്നതിനുള്ള രക്തപരിശോധന ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തണം.

Leave a Reply

Your email address will not be published. Required fields are marked *