അതിരാവിലെ മുതല്‍ കൊച്ചി കോര്‍പറേഷന്‍ ഉപരോധിച്ച് പ്രതിപക്ഷം; പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു, സ്ഥലത്ത് സംഘര്‍ഷാവസ്ഥ

പുലർച്ചെ അഞ്ച് മുതൽ കൊച്ചി കോര്‍പറേഷന്‍ ഓഫീസ് ഉപരോധിച്ച് പ്രതിപക്ഷം. പ്രതിപക്ഷ കക്ഷി പ്രവർത്തകരെ പോലീസ് തടഞ്ഞതിനെ തുടർന്ന് സംഘര്‍ഷാവസ്ഥയുണ്ടായി. ജീവനക്കാരെ കയറ്റിവിടില്ലെന്ന നിലപാടിലാണ് സമരക്കാർ. കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിനെത്തിയ പ്രതിപക്ഷ കൗണ്‍സിലര്‍മാരെ പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഉപരോധം.
രാവിലെ ഒമ്പതിന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനാണ് ഉപരോധം ഉദ്ഘാടനം ചെയ്യുക. കോര്‍പറേഷന്‍ ഓഫീസിനുമുന്നില്‍ പന്തല്‍ കെട്ടി വൈകിട്ട് അഞ്ച് വരെയാണ് സമരം. പുലര്‍ച്ചെ മുതല്‍ നിരവധി സമരക്കാർ സ്ഥലത്തെത്തിയിരുന്നു. പോലീസ് സന്നാഹവുമുണ്ടായിരുന്നു.
കോര്‍പറേഷനിലേക്കെത്തുന്നവരെ കടത്തിവിടുമെന്നാണ് പോലീസിൻ്റെ നിലപാട്. പ്രതിഷേധക്കാരെ നിയന്ത്രിക്കാനുള്ള പോലീസിന്റെ ശ്രമത്തിനിടെയാണ് വാക്കുതര്‍ക്കവും സംഘര്‍ഷാവസ്ഥയും ഉടലെടുത്തത്