അരിക്കൊമ്പനെ പിടികൂടുന്നത് സ്റ്റേ ചെയ്ത ഹൈക്കോടതി വിധിക്കെതിരെ ജനരോഷം

അരിക്കൊമ്പനെ പിടികൂടുന്നതിന് സ്റ്റേ നൽകിയ ഹൈക്കോടതി വിധിക്കെതിരെ ജനരോഷമുയരുന്നു. ഹൈക്കോടതിയുടേത് ദൗർഭാഗ്യകരമായ നടപടിയാണെന്ന് ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്റുമാർ പറഞ്ഞു. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ വനം മന്ത്രി എകെ ശശീന്ദ്രന്റെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ഇന്ന് കോട്ടയത്ത് ചേരും. പരാതിക്കാരൻ കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണെന്ന് ഡീൻ കുര്യാക്കോസ് എംപി ആരോപിച്ചു. ഉത്തരവ് പിൻവലിക്കണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.
അരിക്കൊമ്പന് ദൗത്യം താൽക്കാലികമായി നിര്‍ത്താന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുന്നത് 29ന് ശേഷം മതിയെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. മൃഗ സംരക്ഷണ സംഘടന നല്കിയ ഹര്‍ജിയില്‍ പ്രത്യേക സിറ്റിംഗ് നടത്തിയാണ് കോടതി ഉത്തരവ്. 29ന് വീണ്ടും ഹർജി പരിഗണിക്കും. അതുവരെ മയക്കുവെടി വയ്ക്കാന്‍ പാടില്ല. അരിക്കൊമ്പനെ വനം വകുപ്പിന് നിരീക്ഷിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.