തിരുവനന്തപുരം പേട്ട പൊലീസ് സ്റ്റേഷനു മുന്നില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ അഴിഞ്ഞാട്ടം. കടക്കാരനെ ആക്രമിച്ച കേസില്‍ കസ്റ്റഡിലെടുത്ത ഡിവൈഎഫ്‌ഐ പ്രാദേശിക പ്രവര്‍ത്തകനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആറ്റുവരമ്പ് ബ്രാഞ്ച് സെക്രട്ടറി ആര്‍.എസ്.രതീഷിന്റെയും സംഘത്തിന്റെയും പൊലീസിന് നേരെയുള്ള ഭീഷണിയും ആക്രോശവും. പ്രതിയെ വിട്ടുകൊടുത്ത പൊലീസ് ജാമ്യം ലഭിക്കാവുന്ന വകുപ്പിട്ടാണ് സിപിഎം സെക്രട്ടറിക്കെതിരെ കേസെടുത്തത്.
വിമാനത്താവളത്തിന് സമീപം കട നടത്തുന്നയാളെ മര്‍ദ്ദിച്ചതിനാണ് ഇന്നലെ വൈകുന്നേരം ഡിവൈഎഫ്‌ഐ ലോക്കല്‍ കമ്മിറ്റി അംഗം ഉണ്ണികൃഷ്ണനെ പേട്ട പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നാലെ ബ്രാഞ്ച് സെക്രട്ടറി രതീഷും സിപിഎം പ്രവര്‍ത്തകരും പൊലീസ് സ്റ്റേഷനിലെത്തി. സ്റ്റേഷനിലേക്ക് തള്ളികയറാന്‍ ശ്രമിച്ചപ്പോള്‍ പൊലീസുകാര്‍ തടഞ്ഞു. മദ്യലഹരിയായിരുന്നു രതീഷെന്ന് പൊലീസ് പറയുന്നു. രതീഷിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ കൂടുതല്‍ പ്രകോപിതനായി.
പാര്‍ട്ടിക്കാര്‍ പോയതിന് പിന്നാലെ ഉണ്ണികൃഷ്ണനെതിരെ കേസടുക്കാതെ വിട്ടയച്ചു. കടക്കാരന് കേസില്ലെന്നറിയാത്തതുകൊണ്ടാണ് വിട്ടയക്കുന്നതെന്നാണ് പേട്ട പൊലീസ് പറയുന്നത്. ദൃശ്യങ്ങള്‍ പരന്നതോടെ അസഭ്യം പറഞ്ഞതിന് ബ്രാഞ്ച് സെക്രട്ടറിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തി കേസെടുക്കുക മാത്രമാണ് ചെയ്തത്.
ഫെബ്രുവരി മാസത്തില്‍ കൊട്ടാരക്കരയില്‍ യുവതിയെ കടന്നുപിടിച്ച ഡി വൈ എഫ് ഐ നേതാവും സി പി എം കുളക്കട ലോക്കല്‍ കമ്മറ്റി അംഗം കൂടിയായ പൂവറ്റൂര്‍ സ്വദേശി രാഹുലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയുടെ പിന്നാലെ എത്തിയ രാഹുല്‍ ആദ്യം അശ്ലീലച്ചുവയോടെ സംസാരിച്ചു. പിന്നാലെയാണ് ഇയാള്‍ യുവതിയുടെ ശരീരത്ത് കടന്നുപിടിച്ചത്. യുവതി ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടുകയായിരുന്നു. ഇതോടെ ബൈക്കില്‍ കയറി രക്ഷപ്പെട്ട രാഹുലിനെ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത കൊട്ടാരക്കര പൊലീസാണ് പിടികൂടിയത്. ലൈംഗികാതിക്രമണ കേസില്‍ പിടിയിലായതിന് പിന്നാലെ രാഹുലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു