പെരിയാറിലെ കാട്ടില്‍ തുറന്ന് വിട്ട് അരിക്കൊമ്പനെ ഇന്നലെ മുതല്‍ കാണാനില്ല

അരിക്കൊമ്പനില്‍ കടുപ്പിച്ചിരിക്കുന്ന റേഡിയോ കോളറില്‍ നിന്ന് ഇന്നലെ ഉച്ചയ്ക്ക് മുതല്‍ സിഗ്‌നലുകള്‍ ലഭിക്കുന്നില്ലെന്ന് വനം വകുപ്പ് വ്യക്തമാക്കുന്നു. ഇതോടെ വനം വകുപ്പ് അധികൃതര്‍ ആകെ ടെന്‍ഷനിലാണ്. ഇന്നത വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പെരിയാറിലെ വനം വകുപ്പിന്റെ ആസ്ഥാനത്തേക്ക് തീരിച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.

ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ റേഡിയോ കോളര്‍ സാറ്റ്ലൈറ്റ് സംവിധാനം വഴിയാണ് പ്രവര്‍ത്തിക്കുന്നത്.തമിഴ്‌നാട്ടിലെ വണ്ണാത്തിപ്പാറ ഭാഗത്താണ് അരിക്കൊമ്പനെ അവസാനമായി കണ്ടത്. സാങ്കേതിക പ്രശ്നം മൂലമാണ് സിഗ്നല്‍ ലഭിക്കാത്തതെന്നാണ് വനംവകുപ്പ് വിശദീകരിക്കുന്നത്. റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നലുകള്‍ ഉപഗ്രഹത്തിലെത്തിയതിനുശേഷം ഇവിടെനിന്നാണ് വനംവകുപ്പിന്റെ പോര്‍ട്ടലിലേയ്ക്ക് എത്തുക.

മേഘാവൃതമായ കാലാവസ്ഥ ആയാലും ആന ഇടതൂര്‍ന്ന വനത്തിലാണ് ഉള്ളതെങ്കിലും ഇത്തരത്തില്‍ സിഗ്നല്‍ ലഭിക്കാതെ വരുമെന്നാണ് വനംവകുപ്പ് പറയുന്നത്. സാങ്കേതിക പ്രശ്നം പരിഹരിക്കുന്നതിനായി വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചറിനോട് ആവശ്യപ്പെടുമെന്നും വനം വകുപ്പ് വ്യക്തമാക്കി.

ഈ സംഘടനയാണ് അരിക്കൊമ്പനുള്ള റേഡിയോ കോളര്‍ വനം വകുപ്പിന് നല്‍കിയത്. പത്തുവര്‍ഷം വരെയാണ് റേഡിയോ കോളറിന്റെ ബാറ്ററി കാലാവധി.അതേസമയം, തുറന്നുവിട്ട സ്ഥലത്തുനിന്ന് 12 കിലോമീറ്റര്‍വരെ അരിക്കൊമ്പന്‍ സഞ്ചരിച്ചതായാണ് വിവരം. അരിക്കൊമ്പന്‍ ചിന്നക്കനാലിലേയ്ക്ക് തിരിച്ചുവരാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്ന് ഹൈക്കോടതി വിദഗ്ദ്ധ സമിതിയംഗം ഡോ പി എസ് ഈസ പറഞ്ഞു.

ട്രാന്‍സ്ലൊക്കേറ്റ് ചെയ്തിട്ടുള്ള ചില ആനകള്‍ തിരിച്ചുവന്നിട്ടുണ്ട്. അരിക്കൊമ്പന് പറ്റിയ ഇടം പെരിയാറിനേക്കാള്‍ പറമ്പിക്കുളമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *