രാജ്യത്തെ ഒന്നിപ്പിക്കുന്ന രാഷ്ട്രീയത്തിന്റെ വിജയം’, നന്ദിയറിയിച്ച് പ്രിയങ്ക ഗാന്ധി

കര്‍ണാടകയിലെ മിന്നും വിജയത്തില്‍ കര്‍ണ്ണാടകയിലെ വോട്ടര്‍മാര്‍ക്ക് നന്ദിയറിയിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്തെ ഒന്നിപ്പിക്കുന്ന രാഷ്ട്രീയത്തിന്റെ വിജയമാണ് കര്‍ണാടകയിലേതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമെന്നും പ്രിയങ്ക വ്യക്തമാക്കി. കേവല ഭൂരിപക്ഷത്തിനും മുകളില്‍ 137 സീറ്റുകളാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസിന് ലഭിച്ചിരിക്കുന്നത്. ഡി കെ ശിവകുമാറിന്റെ നേതൃത്വത്തില്‍ വലിയ വിജയം നേടി കോണ്‍ഗ്രസ് ബിജെപിയെ നിലംപരിശാക്കുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്.

കര്‍ണാടകത്തില്‍ ജയിച്ച മുഴുവന്‍ സ്ഥാനാര്‍ത്ഥികളോടും ഉടന്‍ ബെംഗളൂരുവില്‍ എത്താന്‍ പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിദ്ദരാമയ്യയെ ആണ് മുഖ്യമന്ത്രി ആക്കേണ്ടതെന്ന് മകന്‍ യതീന്ദ്ര അഭിപ്രായപ്പെട്ടിട്ടുണ്ട്. ഭരണ വിരുദ്ധ വികാരം ശക്തമായി അലയടിച്ച കര്‍ണാടകത്തില്‍ വന്‍ വിജയമാണ് കോണ്‍ഗ്രസ് നേടിയത്. സംസ്ഥാനത്ത് ആകെയുള്ള 224 സീറ്റില്‍ 137 സീറ്റിലാണ് കോണ്‍ഗ്രസിന്റെ മുന്നേറ്റം. ബിജെപി 63 സീറ്റിലേക്ക് താഴ്ന്നു. കിങ് മേക്കറാകുമെന്ന് പ്രതീക്ഷിച്ച ജെഡിഎസിന് വെറും 20 സീറ്റിലാണ് ഇപ്പോള്‍ നേട്ടമുണ്ടാക്കാനായത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഇക്കുറി ആറ് ശതമാനം വോട്ടിന്റെ വര്‍ധനയാണ് കോണ്‍ഗ്രസിന് ഉണ്ടായത്. മൈസൂര്‍ മേഖലയില്‍ മാത്രം ആകെയുള്ള 61 സീറ്റില്‍ 35 ഉം കോണ്‍ഗ്രസ് നേടി. ജെഡിഎസിന്റെ ശക്തികേന്ദ്രമായിരുന്നു ഇവിടം. മധ്യ കര്‍ണാടകയില്‍ 25 ല്‍ 16 സീറ്റും ഹൈദരാബാദ് കര്‍ണാടകയില്‍ 41 ല്‍ 23 സീറ്റും കോണ്‍ഗ്രസ് നേടി. വടക്കന്‍ കര്‍ണാടകയില്‍ അന്‍പതില്‍ 32 സീറ്റില്‍ കോണ്‍ഗ്രസ് ജയിച്ചു. തീര മേഖലയും ബംഗളൂരുവും ആണ് ബിജെപിക്ക് ഒപ്പം നിന്നത്. ഈ രണ്ടു മേഖലകളിലെ 47 സീറ്റില്‍ 29 എണ്ണം ബിജെപി നേടി. ന്യൂനപക്ഷ മേഖലകളില്‍ മിക്കയിടത്തും കോണ്‍ഗ്രസിന് അനുകൂലമായി വോട്ടുകളുടെ ഏകീകരണം ഉണ്ടായി.

 

Leave a Reply

Your email address will not be published. Required fields are marked *