നാലുനാള്‍ നീണ്ട രാഷ്ട്രീയ അസ്വാരസ്യങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമേകി കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യയിലേക്ക്.

ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി. കെ ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്‌തെങ്കിലും അദ്ദേഹമത് സ്വീകരിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുനേതാക്കളുമായും സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

സിദ്ധരാമയ്യയെ ആദ്യ രണ്ടു വര്‍ഷം മുഖ്യമന്ത്രിയാക്കാനുള്ള ഹൈക്കമാന്‍ഡ് നീക്കത്തോട് പുറം തിരിഞ്ഞു നില്‍ക്കുന്ന ഡി.കെ. ശിവകുമാറിനെ അനുനയിപ്പിക്കാനുള്ള ചര്‍ച്ചകള്‍ സോണിയാരാഹുല്‍ കൂടിക്കാഴ്ചയിലൂടെയാണ് മഞ്ഞുരുകലിലേക്ക് എത്തിയത്.

ആദ്യ രണ്ട് വര്‍ഷം ആഭ്യന്തരം ഉള്‍പ്പെടെയുള്ള വകുപ്പുകളും ഉപമുഖ്യമന്ത്രി പദവും അടുത്ത മൂന്ന് വര്‍ഷം മുഖ്യമന്ത്രി പദവുമാണ് ശിവകുമാറിന് മുന്നില്‍ ഹൈക്കമാന്‍ഡ് വച്ച വാഗ്ദാനം. എന്നാല്‍ ആദ്യം മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ താന്‍ മന്ത്രി സഭയിലേക്കേ ഇല്ലെന്ന കടുത്ത നിലപാടിലാണ് ഡി.കെ.2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് നേരിടാന്‍ സിദ്ധരാമയ്യയുടെ ക്‌ളീന്‍ ഇമേജ് പാര്‍ട്ടിക്ക് ആവശ്യമാണെന്നും അഴിമതി ആരോപണം നേരിടുന്നതിനാല്‍ മാറി നില്‍ക്കണമെന്നുമുള്ള ഹൈക്കമാന്‍ഡ് നിര്‍ദ്ദേശത്തോട് ശിവകുമാര്‍ പ്രതികരിച്ചിട്ടില്ല. സിദ്ധരാമയ്യയ്ക്ക് 85 എം.എല്‍.എമാരുടെ പിന്തുണയുള്ളതും ഹൈക്കമാന്‍ഡ് ചൂണ്ടിക്കാട്ടി.

കര്‍ണാടകയിലെ വിജയത്തിന്റെ ക്രെഡിറ്റ് അവകാശപ്പെട്ട ഡി.കെ. ശിവകുമാര്‍ ആദ്യ ടേമിലെ മുഖ്യമന്ത്രി പദം ആവശ്യപ്പെട്ടതാണ് മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെ മാരത്തോണ്‍ ചര്‍ച്ചകളില്‍ അഴിയാക്കുരുക്കായത്.ഖാര്‍ഗെയുടെ വസതിയില്‍ എ.ഐ.സി.സി നിരീക്ഷകരുടെ റിപ്പോര്‍ട്ടില്‍ തിങ്കളാഴ്ച രാത്രിയോളം നീണ്ട ചര്‍ച്ച അവസാനിച്ചത് സിദ്ധരാമയ്യയെ ആദ്യടേമില്‍ മുഖ്യമന്ത്രിയാക്കണമെന്ന തീരുമാനത്തോടെയാണ്.

ശിവകുമാറിനെ ഡല്‍ഹിയിലെത്തിച്ച് കാര്യങ്ങള്‍ ധരിപ്പിക്കാനും തീരുമാനിച്ചു. തുടര്‍ന്ന് സോണിയാ ഗാന്ധിയുടെ നിര്‍ബന്ധപ്രകാരമാണ് ശിവകുമാര്‍ ഇന്നലെ ഡല്‍ഹിയില്‍ എത്തിയത്. ഉച്ചയ്ക്ക് ഖാര്‍ഗെയുടെ വസതിയിലെത്തിയ രാഹുല്‍ ഗാന്ധി അടച്ചിട്ട മുറിയില്‍ രണ്ടുമണിക്കൂറാണ് ചര്‍ച്ച നടത്തിയത്.

 

Leave a Reply

Your email address will not be published. Required fields are marked *