കള്ളപ്പണ ഇടപാട്; വി എസ് ശിവകുമാറിന് വീണ്ടും ഇ ഡി നോട്ടീസ്, തിങ്കളാഴ്ച ഹാജരാകണം

മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി എസ് ശിവകുമാറിന് വീണ്ടും ഇ ഡി നോട്ടീസ്. തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. കഴിഞ്ഞ മാസം ഇരുപതിന് ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് വിളിപ്പിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവെച്ചു. അനധികൃത സ്വത്ത് സമ്പാദനം, കള്ളപ്പണ ഇടപാട് തുടങ്ങിയ വിഷയങ്ങളിലാണ് മുന്‍മന്ത്രിയോട് ഇഡി വിവരങ്ങള്‍ തേടുന്നത്. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രി കൈമാറ്റവുമായി ബന്ധപ്പെട്ടും പരിശോധന നടക്കുന്നുണ്ട്.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിവകുമാറിനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് സ്പെഷല്‍ സെല്‍ നേരത്തെ എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ശിവകുമാറിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായിരുന്ന എം രാജേന്ദ്രന്‍, ഷൈജു ഹരന്‍, എന്‍ എസ് ഹരികുമാര്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ശിവകുമാര്‍ മന്ത്രിയായിരുന്നപ്പോള്‍ രണ്ട് സുഹൃത്തുക്കളുടെയും ഡ്രൈവറുടെയും പേരില്‍ ബിനാമി സ്വത്ത് സമ്പാദിച്ചുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

2016ലാണ് ശിവകുമാറിനെതിരെ വിജിലന്‍സില്‍ പരാതി ലഭിക്കുന്നത്. പിന്നാലെ അഴിമതി നിരോധന നിയമപ്രകാരം ശിവകുമാറിനെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ വിജിലന്‍സിന് സര്‍ക്കാര്‍ അനുമതി നല്‍കി. 18.5.2011 നും 20.5.2016 നുമിടയില്‍ ശിവകുമാറിന്റെ അടുപ്പക്കാരുടൈ സ്വത്തില്‍ വര്‍ദ്ധനയുണ്ടായെന്നാണ് വിജിലന്‍സ് പറയുന്നത്. തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ എസ്പി വി എസ് അജിയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *