കൊല്ലപ്പെട്ട യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ന്റെ ഭാര്യയെ വീണ്ടും ജോലിക്ക് നിയമിച്ച് സിദ്ധരാമയ്യ

സര്‍ക്കാര്‍ കരാര്‍ നിയമനത്തില്‍ ജോലി ചെയ്യുകയായിരുന്ന നൂതന്‍ കുമാരിയെയാണ് വീണ്ടും ജോലിയില്‍ നിയമിക്കുമെന്ന് അറിയിച്ചത്. സര്‍ക്കാര്‍ മാറുന്നതിനനുസരിച്ച് കരാര്‍ ജീവനക്കാരെ മാറ്റുന്നത് സാധാരണയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. പ്രവീണിന്റെ ഭാര്യയെ മാത്രമല്ല, മറ്റ് 150 കരാര്‍ ജീവനക്കാരെയും ജോലിയില്‍നിന്നു മാറ്റിയതായി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇതു ചര്‍ച്ചയായതോടെ, മാനുഷിക പരിഗണന നല്‍കി നൂതന്‍ കുമാരിയെ വീണ്ടും നിയമിക്കുമെന്ന് സിദ്ധരാമയ്യ അറിയിക്കുകയായിരുന്നു.

കരാര്‍ അടിസ്ഥാനത്തില്‍ ഗ്രൂപ്പ് സി തസ്തികയിലാണ് നൂതന്‍ കുമാരിക്ക് മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ദക്ഷിണ കന്നഡയിലെ മംഗളൂരുവിലെ ഓഫിസില്‍ നിയമനം നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കൈകാര്യം ചെയുന്ന മംഗളൂരു ഡപ്യൂട്ടി കമ്മിഷണറുടെ അസിസ്റ്റന്റായിട്ടായിരുന്നു നിയമനം. പുതിയതായി അധികാരമേറ്റ കോണ്‍ഗ്രസ് സര്‍ക്കാര്‍ സംസ്ഥാനത്തെ താത്ക്കാലിക നിയമനങ്ങള്‍ റദ്ദാക്കി.

സാധാരണഗതിയില്‍ സര്‍ക്കാര്‍ മാറുന്ന വേളയില്‍ താല്‍ക്കാലിക ജീവനക്കാരോട് പിരിഞ്ഞുപോകുന്നതിന് ആവശ്യപ്പെടുന്ന പതിവുണ്ട്. 2022 ജൂലൈ 26 നാണ് നൂതന്റെ ഭര്‍ത്താവ് പ്രവീണ്‍ നെട്ടാരു കൊല്ലപ്പെടുന്നത്. ദേശീയ അന്വേഷണ ഏജന്‍സിയാണ് കേസ് അന്വേഷിക്കുന്നത്. പ്രവീണിന്റെ കുടുംബത്തിന് ബിജെപി 60 ലക്ഷം രൂപ ചെലവിട്ടു വീട് നിര്‍മിച്ചു നല്‍കിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *