ഒഡീഷയിലെ ട്രെയിന്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അപകടസ്ഥലം സന്ദര്‍ശിക്കും

ട്രെയിന്‍ ദുരന്തമുണ്ടായ ബാലസോര്‍ പ്രധാനമന്ത്രി ഇന്നു സന്ദര്‍ശിക്കുമെന്നാണ് അറിയിപ്പ്. സ്ഥിതിഗതികള്‍ വിലയിരുത്താനായി പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം അപകടസ്ഥലം സന്ദര്‍ശിക്കുമെന്ന പ്രഖ്യാപനം

റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി സംസാരിച്ചതായും പരുക്കേറ്റവര്‍ക്കു സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നു പ്രധാനമന്ത്രി ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. 238 പേരാണു ബാലസോര്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ചത്. 650 ലേറെ പേര്‍ക്കു പരുക്കേറ്റു. പാളം തെറ്റിയ കോച്ചുകളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. നിരവധി പേര്‍ തകര്‍ന്ന കോച്ചുകള്‍ക്കിടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.

ബാലസോര്‍ ജില്ലയിലെ ബഹനാഗ ബസാര്‍ സ്റ്റേഷനു സമീപം പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്കു മറിഞ്ഞ ബെംഗളൂരുഹൗറ (12864) സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിലേക്ക് കൊല്‍ക്കത്തയിലെ ഷാലിമാറില്‍ നിന്നു ചെന്നൈ സെന്‍ട്രലിലേക്കു പോകുകയായിരുന്ന കൊറമാണ്ഡല്‍ എക്‌സ്പ്രസ് (12841) ഇടിച്ചുകയറുകയായിരുന്നു. മറിഞ്ഞുകിടന്ന കൊറമാണ്ഡല്‍ എക്‌സ്പ്രസിന്റെ കോച്ചുകളിലേക്ക് മറ്റൊരു ട്രാക്കിലൂടെ വന്ന ഗുഡ്‌സ് ട്രെയിനും ഇടിച്ചുകയറിയത് ദുരന്തത്തിന്റെ ആഘാതമിരട്ടിപ്പിച്ചു. ഇന്നലെ രാത്രി 7.20നായിരുന്നു അപകടം.

വ്യോമസേന, ദേശീയ ദുരന്തനിവാരണ സേന, റെയില്‍വേ സുരക്ഷാ സേന, ഒഡീഷ ദുരന്തനിവാരണ സേന ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തിനു രംഗത്തുണ്ട്. അപകടകാരണം കണ്ടെത്താന്‍ റെയില്‍വേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര്‍ അനുശോചിച്ചു. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി പ്രധാനമന്ത്രി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. അശ്വിനി വൈഷ്ണവ് സംഭവസ്ഥലം സന്ദര്‍ശിച്ചു. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നാടിക്കും അപകട സ്ഥലം സന്ദര്‍ശിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *