ഒഡീഷ ട്രെയിന്‍ ദുരന്തത്തിനിടയാക്കിയ വീഴ്ചകള്‍ എടുത്തുപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ബാലസോര്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ റെയില്‍വേ നേരിടുന്ന പതിനൊന്ന് പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കത്ത്’ ഏതാണ് മൂന്ന് ലക്ഷത്തോളം ഒഴിവുകള്‍ റെയില്‍വേയിലുണ്ട്. ഇക്കാരണത്താല്‍ ഇപ്പോഴുള്ള ലോക്കോപൈലറ്റുമാര്‍ അധിക സമയം ജോലി ചെയ്യേണ്ടി വരുന്നു.

ഇത് അപകടങ്ങള്‍ക്ക് കാരണമാകുന്നു. സിഗ്‌നലിംഗ് സംവിധാനത്തിന്റെ തകരാറുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ദക്ഷിണ റെയില്‍വേയിലെ ഒരു ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ റെയില്‍വേ മന്ത്രാലയത്തില്‍ കത്തയച്ചിരുന്നു. എന്നാല്‍ ആ കത്ത് പരിഗണിക്കപ്പെട്ടില്ല. റെയില്‍ സുരക്ഷയെ കുറിച്ചുള്ള പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ടും അവഗണിക്കപ്പെട്ടു.

പാളം തെറ്റലും സുരക്ഷയും സംബന്ധിച്ച സിഐജിയുടെ റിപ്പോര്‍ട്ടും പരിഗണിച്ചില്ല. റെയില്‍വേയ്ക്കായി നീക്കി വയ്ക്കുന്ന പണത്തിന്റെ അളവ് എന്തുകൊണ്ട് ഓരോ വര്‍ഷവും കുറയുന്നു.’ ‘എന്തുകൊണ്ട് കവച് പദ്ധതി രാജ്യത്തിന്റെ നാല് ശതമാനം ഭാഗത്ത് മാത്രം നടപ്പിലാക്കി. റെയില്‍ ബഡ്ജറ്റും യൂണിയന്‍ ബഡ്ജറ്റും ഒന്നിച്ചാക്കാനുള്ള തീരുമാനം എന്തിന് വേണ്ടിയാണ്.

റെയില്‍വേയ്ക്ക് ലഭിക്കുന്ന പ്രത്യേക പരിഗണന ഇല്ലാതാക്കുന്നതല്ലേ ഈ തീരുമാനം. പ്രായമായവര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ഇളവുകള്‍ എന്തിനാണ് റെയില്‍വേ എടുത്ത് മാറ്റിയത്. അപകട കാരണം കണ്ടെത്തിയെന്ന് റെയില്‍വേ മന്ത്രി പറയുന്നു. അതേ മന്ത്രി തന്നെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു.

ഇതെങ്ങനെ ന്യായീകരിക്കാനാകും. എന്താണ് ഇതിന്റെ അടിസ്ഥാനം. 2016ല്‍ കാണ്‍പൂരില്‍ അപകടമുണ്ടായി. അന്ന് 150പേര്‍ മരിച്ചു. ആ ദുരന്തത്തിന് പിന്നാലെ അപകടത്തില്‍ ഗൂഢാലോചന ഉണ്ടായെന്ന് പ്രധാനമന്ത്രി ഒരു പൊതുവേദിയില്‍ പറഞ്ഞു. കേസന്വേഷണം എന്‍ഐഎയെ ഏല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍, 2018ല്‍ ഒരു ചാര്‍ജ് ഷീറ്റ് പോലും ഫയല്‍ ചെയ്യാതെ എന്‍ഐഎ കേസ് അവസാനിപ്പിച്ചു. ആ സംഭവത്തിന്റെ ഉത്തരവാദി ആരാണ്.’- ഖാര്‍ഗെ കത്തിലൂടെ ചോദിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *