ഡോ. വന്ദന കൊലക്കേസ്: പ്രതി സാമൂഹികവിരുദ്ധ വ്യക്തിത്വത്തിന് ഉടമയെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

കൊട്ടാരക്കര : ഡോ.വന്ദനദാസ് കൊലക്കേസ് പ്രതി ജി.സന്ദീപ് സാമൂഹിക വിരുദ്ധ വ്യക്തിത്വ വൈകല്യത്തിന് (ആന്റി സോഷ്യല്‍ പഴ്‌സനാലിറ്റി ഡിസോര്‍ഡര്‍) ഉടമയെന്ന് റിപ്പോര്‍ട്ട്. വീട്ടില്‍ ഉള്ളവരോട് പലപ്പോഴും ക്രൂരമായി പെരുമാറിയിരുന്നു. ഇതേ പ്രേരണയാകാം ഡോ. വന്ദനയെ കൊലപ്പെടുത്താനിടയാക്കിയതെന്നും സന്ദീപിന്റെ മാനസിക, ശാരീരിക അവസ്ഥയെക്കുറിച്ച് പഠനം നടത്തിയ എട്ടംഗ ഡോക്ടര്‍മാരുടെ പാനല്‍ റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിന് കൈമാറി.

എന്താണ് കൊലപാതകത്തിന് സന്ദീപിനെ പ്രേരിപ്പിച്ചതെന്നു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നില്ലെങ്കിലും പ്രധാനപ്പെട്ട ചില കാരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. നിരന്തരമായ മദ്യപാനവും ലഹരി ഉപയോഗവും സന്ദീപിന്റെ മാനസിക നിലയെ സ്വാധീനിച്ചു. ഇതിന്റെ പാര്‍ശ്വഫലം പ്രത്യേക മാനസികാവസ്ഥയില്‍ സന്ദീപിനെ എത്തിച്ചതായും സംശയിക്കുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി ആര്‍എംഒ ഡോ.മോഹന്‍ റോയിയുടെ നേതൃത്വത്തിലാണ് 10 ദിവസം സന്ദീപിനെ നിരീക്ഷിച്ചത്. സൈക്യാട്രി, ന്യൂറോ സര്‍ജറി, ജനറല്‍ മെഡിസിന്‍ തുടങ്ങിയ വകുപ്പുകളുടെ മേധാവിമാരും നിരീക്ഷണ സംഘത്തില്‍ ഉണ്ടായിരുന്നു. ഡോ.വന്ദനയെ കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ച ഘടകങ്ങളെക്കുറിച്ചായിരുന്നു പഠനം. കഴിഞ്ഞ മാസം 10ന് പുലര്‍ച്ചെ നാലരയോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ വച്ചാണ് ഹൗസ് സര്‍ജന്‍ ഡോ.വന്ദനയ്ക്കു കുത്തേറ്റത്. സന്ദീപ് ഇപ്പോള്‍ റിമാന്‍ഡിലാണ്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം.എം.ജോസാണ് കേസ് അന്വേഷിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *