കരുവന്നൂര്‍, അയ്യന്തോള്‍ ബാങ്ക് തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് നടക്കുന്ന ഇഡി റെയ്ഡിനെ വിമര്‍ശിച്ച് എംവി ഗോവിന്ദന്‍

കരുവന്നൂര്‍, അയ്യന്തോള്‍ ബാങ്ക് തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് നടക്കുന്ന ഇഡി റെയ്ഡിനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും എന്നാല്‍ തട്ടിപ്പ് എവിടെ നടന്നാലും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇഡി നടത്തുന്ന പല കേസുകളിലെ അന്വേഷണത്തില്‍ ഒരറ്റത്ത് കെ സുധാകരനും മറ്റൊരറ്റത്ത് രാഹുല്‍ ഗാന്ധിയും ഉണ്ടെന്നതും റെയ്ഡിന് പിന്നില്‍ രാഷ്ട്രീയമാണെന്ന വാദത്തെ ന്യായീകരിച്ച് അദ്ദേഹം പറഞ്ഞു.

ഇന്ത്യ മുന്നണി വിശാലമായ സഖ്യത്തില്‍ സിപിഐഎം ഉണ്ടാകുമെന്ന് എം വി ഗോവിന്ദന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ്സുമായി ഇപ്പോഴും വേദി പങ്കിടുന്നുണ്ട്. ബിനോയ് വിശ്വത്തിന്റെ നിലപാട് അദ്ദേഹത്തിന്റേത് മാത്രമാണ്. ബാങ്ക് തട്ടിപ്പില്‍ സിപിഐ മാത്രമല്ല പല ബോര്‍ഡ് അംഗങ്ങളും പ്രശ്‌നം ഉന്നയിച്ചിട്ടുണ്ട്. വിഷയം ഗൗരവമായി പരിശോധിക്കുമെന്നാണ് പാര്‍ട്ടി നിലപാട്. മന്ത്രിസഭാ പുനഃസംഘടനയെ കുറിച്ച് പാര്‍ട്ടി ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി സതീഷ് കുമാര്‍ നടത്തിയത് 500 കോടിയുടെ ഇടപാടെന്നാണ് ഇഡി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. സിപിഎം സംസ്ഥാന സമിതി അംഗം എംകെ കണ്ണന്‍ പ്രസിഡന്റായ തൃശൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കടക്കം തൃശ്ശൂരിലും എറണാകുളത്തുമായി ഒന്‍പത് കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ് തുടരുന്നുണ്ട്. അയ്യന്തോള്‍ സഹകരണബാങ്കില്‍ നിന്ന് 18.5 കോടി രൂപ വായ്പയെടുത്ത് എട്ടു വര്‍ഷമായി ഒളിവില്‍ കഴിയുന്ന അനില്‍ കുമാര്‍ എന്നയാളുടെ തൃശ്ശൂരിലെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. അനില്‍കുമാറിനെ ഒളിവില്‍ കഴിയാന്‍ സഹായിക്കുന്നത് സിപിഎം നേതാക്കളാണെന്ന് ഇഡി കുറ്റപ്പെടുത്തുന്നു. ഇതിന് പുറമെ എറണാകുളത്ത് ദീപക് എന്ന വ്യവസായിയുടെ വീട്ടിലും രാവിലെ ആരംഭിച്ച റെയ്ഡ് പുരോഗമിക്കുകയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *