മരണവീട്ടില്‍ തര്‍ക്കം, കത്തിക്കുത്ത്; കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗം കസ്റ്റഡിയില്‍

നെടുങ്കണ്ടം : മരണവീട്ടില്‍വച്ച് രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനു കുത്തേറ്റു. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. നെടുങ്കണ്ടം സ്വദേശിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ഫ്രിജോ ഫ്രാന്‍സിസിനാണ് കുത്തേറ്റത്. ഇതേ പ്രദേശവാസിയായ ജിന്‍സന്‍ പൗവ്വത്താണ് കുത്തിയത്. ഗുരുതരമായി പരുക്കേറ്റ ഫ്രിജോയെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗവും നെടുങ്കണ്ടം മുന്‍ പഞ്ചായത്ത് അംഗവുമായ ജിന്‍സനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം.

മരണവീട്ടിലെത്തിയ ശേഷം ഇറങ്ങുമ്പോഴാണ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉടലെടുത്തത്. ഇവിടെ നടക്കുന്ന മലനാട് കാര്‍ഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. കോണ്‍ഗ്രസ് അനുഭാവിയാണ് കുത്തേറ്റ ഫ്രിജോ. തിരഞ്ഞെടുപ്പു നാളെ നടക്കാനിരിക്കെ ഉണ്ടായ ഈ വാക്കുതര്‍ക്കമാണ് ഒടുവില്‍ കത്തിക്കുത്തില്‍ കലാശിച്ചത്. തര്‍ക്കം രൂക്ഷമായതോടെ കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് ജിന്‍സന്‍ ഫ്രിജോയെ കുത്തുകയായിരുന്നു. ഫ്രിജോയ്ക്ക് വയറിനാണ് കുത്തേറ്റത്. നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫ്രിജോ അപകടനില തരണം ചെയ്തു. ഇരുവരെയും പിടിച്ചുമാറ്റാന്‍ ശ്രമിച്ച ഒരാള്‍ക്കും ചെറിയ പരുക്കുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *