കോവിഡ് കേസുകളുടെ എണ്ണവും ഉയരുന്നു

ഡല്‍ഹി: കോവിഡിന്റെ പുതിയ വകഭേദം ജെഎന്‍.1 കേരളത്തില്‍ സ്ഥിരീകരിച്ചു. കേന്ദ്ര സര്‍ക്കാരാണ് ഈ കാര്യം വ്യക്തമാക്കിയത്. 79 വയസ്സുള്ള തിരുവനന്തപുരം സ്വദേശിക്കാണ് ‘ജെഎന്‍.1’സ്ഥിരീകരിച്ചത്. വിദേശത്തു നിന്നെത്തുന്നവര്‍ കൂടുതലുള്ള കേരളത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ കേന്ദ്രം നിര്‍ദ്ദേശം നല്‍കി.

കേരളവുമായി കേന്ദ്രം ചര്‍ച്ച നടത്തി. ഏതാനും ആഴ്ചകളായി കേരളത്തില്‍ കോവിഡ് കേസുകള്‍ കൂടുന്നുണ്ട്. കോവിഡ് പോസിറ്റീവായ 1324 പേര്‍ ചികിത്സയിലാണ്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ആശുപത്രികളുടെ തയാറെടുപ്പും മറ്റും പരിശോധിക്കുന്നതിനുള്ള മോക്ക് ഡ്രില്‍ കേരളത്തില്‍ നടക്കുന്നുണ്ടെന്നും ഇത് 18നു പൂര്‍ത്തിയാകുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ജെഎന്‍.1 ബാധിച്ചയാളുടെ ആരോഗ്യനില തൃപ്തികരമാണ്. നവംബര്‍ 18നു കോവിഡ് സ്ഥിരീകരിച്ച സാംപിളില്‍ നടത്തിയ ജനിതക പരിശോധനയുടെ ഫലം 13നാണ് ലഭ്യമായത്. ഐസിഎംആറിനു കീഴിലെ ലാബുകളുടെ കണ്‍സോര്‍ഷ്യമായ ഇന്‍സകോഗ് കോവിഡ് പോസിറ്റീവ് സാംപിളുകളില്‍ നടത്തിയ പരിശോധനയിലാണ് കേരളത്തിലെ ജെഎന്‍.1 സ്ഥിരീകരിച്ചത്. പുതിയ കോവിഡ് കേസുകള്‍ നേരിയ രോഗലക്ഷണങ്ങളുള്ളതും കാര്യമായ ചികിത്സ കൂടാതെതന്നെ ഭേദമാകുന്നതുമാണെന്ന് ഐസിഎംആര്‍ വ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *