ഗതാഗത വകുപ്പ് അനുമതി നല്‍കിയിട്ടും,കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ട 950 ഇലക്ട്രിക് ബസുകളുടെ കാര്യം അനിശ്ചിതത്വത്തില്‍

തിരുവനന്തപുരം: ഗതാഗത വകുപ്പ് അനുമതി നല്‍കിയിട്ടും,ധനവകുപ്പ് ഉടക്കിട്ടതോടെ സംസ്ഥാനത്തിന് കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ട 950 ഇലക്ട്രിക് ബസുകളുടെ കാര്യം അനിശ്ചിതത്വത്തില്‍. കേരളത്തിലെ നഗരങ്ങളില്‍ സര്‍വീസ് നടത്താന്‍ പ്രധാനമന്ത്രി ഇ -ബസ് സേവ പദ്ധതി പ്രകാരം കേന്ദ്രം അനുവദിച്ച 950 ബസുകള്‍ സ്വീകരിക്കാന്‍ സമ്മതം അറിയിച്ച് ഗതാഗത വകുപ്പ് ഒക്ടോബര്‍ നാലിനാണ് കത്തയച്ചത്. തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ധനവകുപ്പിനെ അറിയിക്കുകയും ചെയ്തു. പിന്നീട് നടപടിയൊന്നുമുണ്ടാകാത്തതിനാല്‍ ഡിസംബര്‍ 14ന് നടന്ന ടെന്‍ഡര്‍ നടപടികളില്‍ കേരളം ഇടം പിടിച്ചില്ല.
പദ്ധതി പ്രകാരം ബസുകള്‍ നേടുന്നതിന് ധനവകുപ്പ് പേമെന്റ് സെക്യൂരിറ്റി മെക്കാനിസം ഉണ്ടാക്കണം. സര്‍ക്കാരിന്റെ ഗ്യാരന്റിയാണത്. ഇതിന് കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് 83 കോടിയുടെ കോര്‍പ്പസ് ഫണ്ട് ഉണ്ടാക്കണം. അതില്‍ 48 കോടി സംസ്ഥാന വിഹിതമാണ്. ബസുകള്‍ നല്കുന്ന കമ്പനിക്ക് വാടക വിഹിതം കൃത്യമായി നല്‍കുന്നതിനും, വൈദ്യുതി മുടങ്ങാതെ ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ ഗ്യാരന്റി ഉറപ്പാക്കാനാണ് കോര്‍പ്പസ് ഫണ്ട്.നടപടിക്രമങ്ങള്‍ പാലിച്ച മറ്റ് സംസ്ഥാനങ്ങള്‍ 3975 ബസുകള്‍ നേടി. കര്‍ണ്ണാടക 795 ബസുകളാണ് ആവശ്യപ്പെട്ടത്. ആദ്യഘട്ടമായി 350 എണ്ണം അനുവദിച്ചു.
രാജ്യത്ത് 10,000 ഇലക്ട്രിക് ബസുകള്‍ വിന്യസിക്കുന്ന ‘ പ്രധാനമന്ത്രി ഇ-ബസ് സേവ’ പദ്ധതി തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ആയുധമാക്കുമെന്ന് കരുതി ആദ്യം സംസ്ഥാന സര്‍ക്കാര്‍ മുഖംതരിച്ചിരുന്നു. ‘കേന്ദ്രം വാടകയ്ക്ക് അനുവദിച്ച 950 ഇ-ബസുകള്‍ നമുക്ക് വേണ്ട!’ എന്ന തലക്കെട്ടില്‍ കേരളകൗമുദി വാര്‍ത്ത പ്രസിദ്ധീകരിച്ചു. തുടര്‍ന്നാണ് ഗതാഗത മന്ത്രിയായിരുന്ന ആന്റണി രാജു ഇടപെട്ട് നടപടിക്രമങ്ങള്‍ ആരംഭിച്ചത്.കെ.എസ്.ആര്.ടി.സിക്ക് കിട്ടിയാല്‍ നേട്ടം1ഡീസല്‍ ചെലവിനത്തില്‍ പ്രതിമാസം 25 കോടി ലാഭിക്കാം. 2 ഒറ്റ ചാര്‍ജ്ജിംഗില്‍ 350 കിലോമീറ്റര്‍ വരെ ഓടിക്കാം. കിലോമീറ്ററിന് 54 രൂപ വാടക. 22 രൂപ കേന്ദ്രം നല്‍കും.3 ഡ്രൈവറെ നിയമിക്കുന്നതും ശമ്പളം കൊടുക്കുന്നതും ബസ് നല്കുന്ന സ്വകാര്യ കമ്പനി. ചാര്‍ജിംഗ്, നികുതി, ഇന്‍ഷ്വറന്‍സ് ചെലവുകളും വഹിക്കും.4കണ്ടക്ടറെ നിയമിച്ച് ശമ്പളം നല്‍കേണ്ടത് കെ.എസ്.ആര്.ടി.സി. കിലോമീറ്ററിന് 8 രൂപയാണ് കണ്ടക്ടറുടെ വേതനം