മുഖ്യമന്ത്രിയുടെ മകൾക്കു വേണ്ടി തൃശ്ശൂർ ലോക്സഭാ മണ്ഡലം സിപിഎം കുരുതി കൊടുക്കുമെന്ന് കെ മുരളീധരൻ

കോഴിക്കോട്: മുഖ്യമന്ത്രിയുടെ മകൾക്കു വേണ്ടി തൃശ്ശൂർ ലോക്സഭാ മണ്ഡലം സിപിഎം കുരുതി കൊടുക്കുമെന്ന ആരോപണവുമായി കെ മുരളീധരൻ എംപി. തൃശൂരിൽ സിപിഐയെ കുരുതി കൊടുക്കും. മോദിക്ക് മുന്നിൽ മുഖ്യമന്ത്രി അനുസരണയുള്ള കുട്ടിയായി മാറി. സിപിഎം- ബിജെപി അന്തർധാര ഇതോടെ തെളിഞ്ഞുവെന്നും കെ മുരളീധരൻ പറഞ്ഞു.വീണ വിജയന്റെ കമ്പനിക്കെതിരെ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണം.

നിയമപരമായി നേരിടുമെന്ന് എന്താണ് സിപിഎം പറയാത്തതെന്നും മുരളീധരൻ ചോദിച്ചു. ടി സിദ്ധിക്കിന്റെ ഭാര്യക്കെതിരായ കേസ് ഞങ്ങൾ നിയമപരമായി നേരിടും. കെപിസിസി പുതിയ രാഷ്ട്രീയകാര്യ സമിതിയുമായി ബന്ധപ്പെട്ട് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും പ്രതികരിച്ചാൽ ട്രാക്ക് മാറിപ്പോകുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. സമാനമായ ആരോപണം ഇന്നലെ  പ്രതിപക്ഷ നേതാവ് വിഡി സതീശനും ഉന്നയിച്ചിരുന്നു. തൃശ്ശൂർ സീറ്റ് ബിജെപിക്ക് അനുകൂലമാകാൻ എക്സാലോജിക്ക്, കരുവന്നൂർ കേസുകളിൽ സെറ്റിൽമെന്റ് ഞങ്ങൾ സംശയിക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.

എക്സാലോജിക്കിനെതിരായ ആർഒസി റിപ്പോർട്ടിൽ മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്ന് തെളിഞ്ഞു. എക്സാലോജിക്ക് വാദം ശരിവയ്ക്കുന്ന ഒരു രേഖയും നൽകിയില്ല. സിബിഐയും ഇഡിയും അന്വേഷിക്കേണ്ട കേസാണ് ഇതെന്നാണ് റിപ്പോർട്ട്. സിബിഐ, ഇ ഡി അന്വേഷണം വേണം. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കണം. കോർപ്പറേറ്റ് മന്ത്രാലയം മാത്രം അന്വേഷിച്ചിട്ട് എന്ത് കാര്യം. എന്നിട്ടും കോർപ്പറേറ്റ് മന്ത്രാലയം അന്വേഷണത്തിനാണ് ഉത്തരവിട്ടത്. ഇത് സംഘപരിവാറുമായുള്ള ബന്ധത്തിന്റെ തെളിവാണ്.

സംഘ്പരിവാറും കേരളത്തിലെ സിപിഎമ്മും തമ്മിൽ അവിഹിത ബന്ധമുണ്ട്. ഇടയ്ക്ക് വൻ പോരാട്ടമാണ്. അത് ജനങ്ങളെ കബളിപ്പിക്കാനാണ്. സിബിഐ തെറ്റായ വഴിയിൽ അന്വേഷണം കൊണ്ടുപോയാൽ പ്രതിപക്ഷം സർക്കാരിന് ഒപ്പം നിൽക്കും. അധികാരം ദുർവിനിയോഗം ചെയ്യാനോ സെറ്റിൽമെന്റിനോ അനുവദിക്കില്ല. ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയിലേക്ക് അന്വേഷണം എത്തിയില്ലല്ലോ. അന്വേഷണം നടത്തേണ്ടത് ബന്ധപ്പെട്ട ഏജൻസികളാണ്. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു എന്ന സിപിഎം മറുപടി ക്ലീഷേയാണെന്നും സതീശൻ കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *