രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബഡ്ജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു തുടങ്ങി

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബഡ്ജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു തുടങ്ങി. ലോക്സഭാ തിരഞ്ഞെടുപ്പ് തൊട്ടടുത്തെത്തിയതിനാല്‍ ഇടക്കാല ബഡ്ജറ്റാണ് അവതരിപ്പിക്കുന്നത്. നിര്‍മലാ സീതാരാമന്റെ ആറാമത്തെ ബഡ്ജറ്റാണിത്. മോദി സര്‍ക്കാരിന്റെ കഴിഞ്ഞ പത്ത് വര്‍ഷത്തെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടാണ് ധനമന്ത്രി ബഡ്ജറ്റ് അവതരണം ആരംഭിച്ചത്. വരുന്ന അഞ്ച് വര്‍ഷത്തില്‍ നടപ്പാക്കാന്‍ പോകുന്ന പദ്ധതികള്‍ നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

. കൊവിഡ് മൂലമുള്ള വെല്ലുവിളികള്‍ക്കിടയിലും പ്രധാനമന്ത്രി ആവാസ് യോജന റൂറല്‍ പദ്ധതി തുടര്‍ന്നു. മൂന്ന് കോടി വീടുകള്‍ എന്ന ലക്ഷ്യം കൈവരിക്കുന്നതിലേക്ക് അടുത്തു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രണ്ട് കോടി വീടുകള്‍ കൂടി നല്‍കും.

. പുരപ്പുറ സോളാര്‍ പദ്ധതിയിലൂടെ ഒരു കോടി കുടുംബങ്ങള്‍ക്ക് പ്രതിമാസം 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യം.

. ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ആശാ വര്‍ക്കര്‍മാരെയും അംഗന്‍വാടി ജീവനക്കാരെയും ഉള്‍പ്പെടുത്തും

. നിലവിലുള്ള ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. പ്രശ്‌നങ്ങള്‍ പരിശോധിച്ച് പ്രസക്തമായ ശുപാര്‍ശകള്‍ നല്‍കുന്നതിന് ഇതിനായി ഒരു കമ്മിറ്റി രൂപീകരിക്കും

. ജൂലായിലെ സമ്പൂര്‍ണ ബഡ്ജറ്റില്‍ സര്‍ക്കാര്‍ വികസിത് ഭാരത് പിന്തുടരുന്നതിനുള്ള വിശദമായ റോഡ്മാപ്പ് അവതരിപ്പിക്കും.

. മൂന്ന് പ്രധാന റെയില്‍വേ സാമ്പത്തിക ഇടനാഴി പദ്ധതികള്‍ നടപ്പാക്കും.

. ഇറക്കുമതി തീരുവ ഉള്‍പ്പെടെയുള്ള നികുതി നിരക്കുകള്‍ മാറ്റമില്ലാതെ തുടരും.

. സെര്‍വിക്കല്‍ ക്യാന്‍സര്‍ തടയാനുള്ള കുത്തിവയ്പ്പിന് സര്‍ക്കാര്‍ ധനസഹായം നല്‍കും. അടുത്ത അഞ്ച് വര്‍ഷം 9നും 14നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.

. റെയില്‍വേ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന പ്രത്യേക പദ്ധതി ആവിഷ്‌കരിക്കും. വന്ദേഭാരത് നിലവാരത്തില്‍ 40,000 ബോഗികള്‍ അവതരിപ്പിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *