തണ്ണീർ കൊമ്പന്റെ മരണകാരണം ഹൃദയാഘാതം; പോസ്റ്റുമോർട്ടം പൂർത്തിയായി

വയനാട്: മാനന്തവാടിയില്‍നിന്ന് മയക്കുവെടിവെച്ച് പിടികൂടിയ തണ്ണീര്‍ കൊമ്പന്‍ എന്ന കാട്ടാനയുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. ശരീരത്തില്‍ ഉണ്ടായിരുന്ന മുഴ പഴുത്തതായും ഡോക്ടര്‍മാര്‍ കണ്ടെത്തി. ആനയുടെ ലിംഗത്തിലും മുറിവുണ്ടായിരുന്നു ?. ഞരമ്പില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞിരുന്നു. ഈ സമര്‍ദത്തെ തുടര്‍ന്നുണ്ടായതാണ് ഹൃദയാഘാതം ഉണ്ടായതെന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
ശ്രമകരമായ 17 മണിക്കൂറുകള്‍ക്കൊടുവിലാണ് മാനന്തവാടിയിലെ ജനവാസ മേഖലയില്‍ നിന്ന് തണ്ണീര്‍ കൊമ്പനെ മയക്കുവെടിവച്ച് പിടികൂടിയത്. കര്‍ണാടകയ്ക്ക് കൈമാറിയശേഷമാണ് ആന ചരിഞ്ഞത്. ലോറിയില്‍ കയറ്റി ബന്ദിപൂരിലെ രാമപുര ക്യാംപിലേക്ക് എത്തിച്ചശേഷമാണ് കാട്ടാന ചരിഞ്ഞത്. ഇക്കാര്യം കര്‍ണാടക ഔദ്യോഗികമായി കേരളത്തെ അറിയിച്ചു.