ഗുരുവായൂർ ആനക്കോട്ടയിലെ ആനകളെ പാപ്പാൻമാർ മർദ്ദിച്ച സംഭവത്തിൽ   വിമർശനവുമായി  ഹൈക്കോടതി

എറണാകുളം: ഗുരുവായൂർ ആനക്കോട്ടയിലെ ആനകളെ പാപ്പാൻമാർ മർദ്ദിച്ച സംഭവത്തിൽ   വിമർശനവുമായി  ഹൈക്കോടതി. ആനക്കോട്ടയിൽ നടക്കുന്നത് എന്തൊക്കെയാണെന്ന് ദേവസ്വം ബോർഡ് അറിയുന്നുണ്ടോ എന്ന് കോടതി ചോദിച്ചു. ആനക്കോട്ടയിൽ അടിയന്തിര പരിശോധന നടത്താൻ ഫ്ലൈയിങ് സ്ക്വാഡ് DFO ക്ക് കോടതി നിർദേശം നൽകി. ആനകളെ ഇരുമ്പ് തോട്ടി ഉപയോഗിച്ച് നിയന്ത്രിക്കുന്നവർക്കെതിരെ നടപടി വേണമെന്നും കോടതി നിർദ്ദേശിച്ചു

ഗുരുവായൂർ ആനക്കോട്ടയിലെ ദുരിതം സംബന്ധിച്ച് നേരത്തെ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് കോടതി ആനകളോടുള്ള ക്രൂരതയിൽ ഇടപെട്ടത്. ദൃശ്യം പരിശോധിച്ച കോടതി ആനകളോട് ക്രൂരത കാണിച്ചവർക്കെതിരെ എന്ത് നടപടിയെടുത്തുവെന്ന്  ചോദിച്ചു. പാപ്പാന്മാർക്ക് എതിരെ വനം വകുപ്പ് രണ്ട് കേസും പോലീസ് ഒരു കേസും റജിസ്റ്റർ ചെയ്തതായി ബന്ധപ്പെട്ട അഭിഭാഷകർ അറിയിച്ചു. ജനുവരി 15, 24 തീയതികളിലാണ് സംഭവം നടന്നതെന്ന് ദേവസ്വം വ്യക്തമാക്കി.

ആനക്കോട്ടയിൽ എന്താണ് നടക്കുന്നതെന്ന് ദേവസ്വം അറിയുന്നുണ്ടോ എന്നായിരുന്നു ജസ്റ്റിസ് അനിൽ.കെ.നരേന്ദ്രന്റെ ചോദ്യം. ദൃശ്യങ്ങൾ പുറത്തുവന്നത് കൊണ്ട് മാത്രമാണ് സംഭവം ദേവസ്വം പോലും അറിഞ്ഞതെന്നും കോടതി വിമർശിച്ചു. ആനക്കോട്ടയിൽ അടിയന്തരമായി പരിശോധന നടത്താൻ എറണാകുളം ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒക്ക് കോടതി നിർദേശം നൽകി. ആനക്കോട്ടയിൽ ഓഡിറ്റ് നടത്തണം. ആനകളെ നിയന്ത്രിക്കാൻ ലോഹ തോട്ടി ഉപയോഗിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും കോടതി നിർദേശം നൽകി. മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത നടക്കിരുത്തിയ കൃഷ്ണ, കേശവൻകുട്ടി എന്നീ രണ്ട് ആനകളെ ശീവേലിപ്പറന്പിൽ കുളിപ്പിക്കാനെത്തിച്ചപ്പോഴുള്ള മർദ്ദന ദൃശ്യമാണ് നേരത്തെ പുറത്ത് വന്നത്.ഹർജി അടുത്ത ചൊവ്വാഴ്ച ദേവസ്വം ബെഞ്ച് വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *