വിഡി സതീശൻ തെളിവ് കൊണ്ടുവന്നാൽ അതിന് ഇപി ജയരാജൻ ഉത്തരം പറയുമെന്ന് എംവി ​ഗോവിന്ദൻ

തിരുവനന്തപുരം: വിഡി സതീശൻ തെളിവ് കൊണ്ടുവന്നാൽ അതിന് ഇപി ജയരാജൻ ഉത്തരം പറയുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. സതീശന്റെ വെല്ലുവിളി സ്വീകരിക്കുന്നുവെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യത്തോടായിരുന്നു ​എംവി ഗോവിന്ദൻ്റെ പ്രതികരണം. 

തെരഞ്ഞെടുപ്പിൽ താരങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് സ്വാഭാവികമാണ്. അതിനു വഴങ്ങാതെ വരുമ്പോൾ മറ്റു വഴികളിലൂടെ സ്വാധീനിക്കാനായി ശ്രമിക്കുന്നു. അതാണ് തൃശൂരിൽ സുരേഷ് ഗോപി ചെയ്തതെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. ടോവിനോയുടെ ചിത്രങ്ങൾ വിഎസ് സുനിൽകുമാർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിനെ കുറിച്ച് അറിയില്ല. എസ് രാജേന്ദ്രൻ ഉടൻതന്നെ മെമ്പർഷിപ്പ് പുതുക്കും. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നിലപാട് ഇടതുമുന്നണിക്ക് അനുകൂലമാണെന്നും എംവി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു. 

അതിനിടെ, കലാണ്ഡലം ഗോപിയുടെ മകന്‍റെ ഫേയ്സ്ബുക്ക് പോസ്റ്റില്‍ കൂടുതല്‍ പ്രതികരണവുമായി തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി രം​ഗത്തെത്തി. പാര്‍ട്ടി ജില്ലാ അധ്യക്ഷനാണ് പ്രമുഖരുടെ പട്ടിക തയ്യാറാക്കുന്നതെന്നും ഒരാളെയും ഗോപിയാശാനെ കാണുന്നതിനായി ചുമതല ഏല്‍പ്പിച്ചിട്ടില്ലെന്നും ഏല്‍പ്പിക്കാനും ഉദ്ദേശിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. താൻ എല്ലാ കാര്യങ്ങളും ഏല്‍പ്പിക്കുന്നത് ബിജെപി ജില്ലാ അധ്യക്ഷൻ അനീഷിനെയാണ്. ഗോപിയാശാനെ ബന്ധപ്പെട്ടില്ല. ഗോപിയാശാന്‍റെ മകന്‍റെ പോസ്റ്റ് വായിച്ചിട്ടില്ല. മുമ്പ് പലതവണ ഗോപിയാശാനെ കണ്ടിട്ടുണ്ട്. മുമ്പ് അദ്ദേഹത്തിന് മുണ്ടും നേര്യതും നല്‍കി വണങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ചിട്ടുണ്ട്. 

ഗോപിയാശാന്‍റെ ഡോക്യൂമെന്‍ററി ഞാനാണ് പ്രകാശനം ചെയ്തത്. മകന്‍റെ പ്രതികരണം ഗോപിയാശാന്‍റെ മനസ്സാണോ എന്നത് അറിയില്ല. പ്രമുഖരായ കലാകാരന്മാര്‍ മാത്രമല്ല, പ്രമുഖരായ വ്യക്തികളുമുണ്ട്. ഇവരെയെല്ലാം എല്ലാ സ്ഥാനാര്‍ത്ഥികളും കാണുന്നതാണ്. താനൊരു ഗുരുത്വത്തിന്‍റെ പേരിലാണ് ഇത്തരത്തില്‍ വ്യക്തികളെ കണ്ട് അനുഗ്രഹം തേടുന്നത്. ഗുരുനാഥ തുല്യരായവരെയാണ് കാണുന്നത്. അത്തരത്തില്‍ ഗോപിയാശാൻ ഗുരുതുല്യനാണ്. ഗുരുവെന്ന നിലയില്‍ അദ്ദേഹത്തെ വണങ്ങാൻ ഇനിയും ആഗ്രഹമുണ്ട്. പാര്‍ട്ടി ജില്ലാ അധ്യക്ഷനോട് ഈ ആവശ്യം പറയും. 

ഗോപിയാശാനെ നേരിട്ട് കണ്ട് അനുഗ്രഹം തേടാനായില്ലെങ്കില്‍ ഗുരുവായൂരപ്പന്‍റെ നടയിൽ വെറ്റിലയും അടക്കയും മുണ്ടും നേര്യതും സമര്‍പ്പിച്ച് ഗോപിയാശാന് മനസുകൊണ്ട് പൂജ അര്‍പ്പിച്ച് അനുഗ്രഹം തേടും. ഗോപിയാശാന് പ്രയാസമുണ്ടെങ്കില്‍ മാനസപൂജ ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇത്തരത്തില്‍ കാണാൻ കഴിയാത്തവര്‍ക്കായി മനസുകൊണ്ട് പൂജ അര്‍പ്പിക്കാറുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂര്‍ മണലൂര്‍ വെസ്റ്റ് സെന്‍റ് ജോസഫ് ചര്‍ച്ചില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
കലാമണ്ഡലം ഗോപിയെ വിളിക്കാൻ താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന നേരത്തെയുള്ള പ്രതികരണം ആവര്‍ത്തിച്ചുകൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ കൂടുതല്‍ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *