സത്യപ്രതിജ്ഞ അനുവദിക്കാതെ മന്ത്രിസ്ഥാനം മുടക്കാന്‍ നീക്കമെന്ന് ആരോപണം ;തമിഴ്നാട് ഗവർണര്‍ക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

ഡൽഹി: തമിഴ്നാട് ഗവർണർ ആർ.എൻ രവിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. ഡിഎംകെയുടെ എംഎൽഎ കെ.പൊന്മുടിയെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കാത്തതിലാണ് കോടതിയുടെ വിമർശനം. പൊന്മുടി കുറ്റക്കാരനാണെന്ന വിധി കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു.

കോടതി വിധി ഉണ്ടായിട്ടും പൊന്മുടിയെ സത്യപ്രതിജ്ഞ ചെയ്യാൻ ഗവർണർ അനുവദിച്ചിരുന്നില്ല. കോടതി സ്റ്റേ ചെയ്ത വിഷയത്തിൽ മറ്റൊന്ന് പറയാൻ ഗവർണർക്ക് എന്ത് അധികാരമെന്ന് സുപ്രീംകോടതി ചോദിച്ചു. കോടതിയെ വെല്ലുവിളിക്കരുത്. മന്ത്രിയെ തിരിച്ചെടുക്കില്ലെന്ന് ഗവർണർ എങ്ങനെ പറയും. പൊന്മുടിയുടെ മന്ത്രിസ്ഥാനം സംബന്ധിച്ച് നാളെ മറുപടി നൽകണമെന്നും കോടതി നിർദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസിലെ വിധിയാണ് നേരത്തെ കോടതി സ്റ്റേ ചെയ്തത്. എന്നാൽ പൊന്മുടിയെ വീണ്ടും മന്ത്രിയാക്കാനുള്ള നിർദ്ദേശം ഗവർണർ തള്ളിയതോടെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. താത്കാലിക സ്റ്റേയാണ് ലഭിച്ചതെന്നും കുറ്റവിമുക്തനാക്കിയിട്ടില്ലെന്നുമായിരുന്നു ഗവർണറുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *