രാജീവ് ചന്ദ്രശേഖറിന്റെ സ്വത്ത് വിവരം പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം

തിരുവനന്തപുരം: തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ തെറ്റായ സ്വത്ത് വിവരം രേഖപ്പെടുത്തി എന്ന പരാതി പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം നൽകി. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിനാണ് പരിശോധിക്കാൻ നിർദേശം നൽകിയത്.

തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ രാജീവ് ചന്ദ്രശേഖർ സ്വത്ത് സംബന്ധിച്ച് തെറ്റായ വിവരങ്ങളാണ് നൽകിയതെന്നാരോപിച്ച് കോൺഗ്രസ് തിങ്കളാഴ്ചയാണ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 125 എ പ്രകാരം നാമനിർദേശ പത്രികയിലോ സത്യവാങ്മൂലത്തിലോ എന്തെങ്കിലും വിവരങ്ങൾ മറച്ചുവച്ചാൽ ആറുമാസം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഏപ്രിൽ അഞ്ചിന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ 28 കോടിയുടെ ആസ്തിയുള്ളതായാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

2021–22ൽ 680 രൂപയും 2022–23ൽ 5,59,200 രൂപയുമാണ് നികുതി ബാധകമായ വരുമാനമായി രാജീവ് കാണിച്ചിരിക്കുന്നത്. ഇതിനെതിരെയാണ് സുപ്രീം കോടതി അഭിഭാഷകയും കോൺഗ്രസ് പ്രവർത്തകയുമായ ആവണി ബൻസൽ പരാതി നൽകിയത്. 14.40 കോടിയുടെ സ്ഥാവര വസ്തുക്കളിൽ രാജീവ് താമസിക്കുന്ന ബെംഗളൂരുവിലെ സ്വന്തം പേരിലുള്ള വീട് കാണിച്ചിട്ടില്ലെന്നും പരാതിയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *