പഠനം തുടരണമെന്ന് ആവശ്യം;ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി അനുപമ ജാമ്യാപേക്ഷ നൽകി

കൊല്ലം ; ഓയൂർ ഓട്ടുമലയിൽ നിന്ന് പണം ആവശ്യപ്പെട്ട് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി അനുപമയ്ക്കായി കൊല്ലം അഡീഷനൽ സെഷൻസ് കോടതി-1 ൽ ജാമ്യാപേക്ഷ നൽകി . ഇന്നലെയാണ് അഡ്വ. പ്രഭു വിജയകുമാർ മുഖേന ജാമ്യാപേക്ഷ നൽകിയത്.
കേസിൽ ആദ്യമായാണ് പ്രതികളുടെ ഭാഗത്ത് നിന്നു ജാമ്യാപേക്ഷ നൽകുന്നത്. വിദ്യാർഥിയായ അനുപമയുടെ പഠനം തുടരാൻ ജാമ്യം നൽകണമെന്നാണ് ആവശ്യം. കേസിൽ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ(51), ഭാര്യ എം.ആർ.അനിതാകുമാരി(39), മകൾ പി.അനുപമ(21) എന്നിവരാണ് പ്രതികൾ.
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നാംപ്രതിയായ അനുപമ നാലുലക്ഷത്തിലേറെ സബ്സ്‌ക്രൈബേഴ്സുള്ള യൂട്യൂബറാണ്. ഹോളിവുഡ് താരങ്ങളുടെ വീഡിയോകൾക്കുള്ള റിയാക്ഷൻ വീഡിയോകളാണ് അനുപമ പദ്മൻ എന്ന യൂട്യൂബ് ചാനലിൽ പ്രധാനമായും പോസ്റ്റ് ചെയ്തിരുന്നത്. ഇംഗ്ലീഷിലായിരുന്നു അവതരണം. അതിനാൽ വിദേശങ്ങളിൽനിന്നടക്കം ഈ ചാനലിന് കാഴ്ചക്കാരുണ്ടായിരുന്നു. തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് അനുപമയെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതോടെ യൂട്യൂബ് സബ്സ്‌ക്രൈബേഴ്സിന്റെ എണ്ണവും കുതിച്ചിരുന്നു.