ശില്പ ഷെട്ടിയുടെയും ഭര്‍ത്താവിന്‍റെയും 97.8 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി

ഡല്‍ഹി: കള്ളപ്പണം വെളുപ്പില്‍ കേസില്‍ ബോളിവുഡ് താരം ശില്പ ഷെട്ടിയുടെയും ഭര്‍ത്താവ് രാജ് കുന്ദ്രയുടെയും 97.8 കോടി രൂപയുടെ സ്വത്തുക്കള്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി ) കണ്ടുകെട്ടി. 6600 കോടി രൂപയുടെ ബിറ്റ്കോയിന്‍ തട്ടിപ്പിലൂടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിലാണ് നടപടി. കണ്ടുകെട്ടിയ സ്വത്തുക്കളില്‍ ശില്പ ഷെട്ടിയുടെ മുംബൈയിലെ ഫ്ലാറ്റും പൂനെയിലെ ബംഗ്ലാവും അടക്കം ഉള്‍പ്പെട്ടിട്ടുണ്ട്. രാജ് കുന്ദ്രയുടെ ഓഹരി ഇടപാടുകള്‍ ഇഡി മരവിപ്പിച്ചു.

ബിറ്റ്‌കോയിനുകള്‍ ഉപയോഗിച്ച് നിക്ഷേപകരുടെ ഫണ്ട് തട്ടിച്ചതായിരുന്നു കേസ്. ബിറ്റ്‌കോയിനുകളുടെ രൂപത്തില്‍ പ്രതിമാസം 10 ശതമാനം റിട്ടേണ്‍ നല്‍കാമെന്ന തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. വേരിയബിള്‍ ടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി മുഖേനയാണ് ഇത് ചെയ്തിരുന്നത്. തട്ടിപ്പിനിരയായ ആളുകളില്‍ നിന്ന് ബിറ്റ്‌കോയിനുകളുടെ രൂപത്തില്‍ 2017-ല്‍ 6,600 കോടി രൂപ വിലമതിക്കുന്ന ഫണ്ടുകള്‍ ശേഖരിച്ചിരുന്നതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.

എന്നാല്‍ ബിറ്റ്കോയിന്‍ ഇടപാടുകാര്‍ക്ക് ലാഭവിഹിതങ്ങള്‍ നല്‍കാതെ ഈ തുക മറ്റുസ്ഥാപനങ്ങളിലേക്ക് വകമാറ്റിയതായി കണ്ടെത്തി. തട്ടിപ്പിന്‍റെ സൂത്രതാരനായ അമിത് ഭരദ്വാജ് തുടങ്ങി നിരവധിപ്പേര്‍ക്കെതിരെ മഹാരാഷ്ട്ര പോലീസും ഡല്‍ഹി പോലീസും മുന്‍പ് കേസെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *