കൊട്ടിക്കലാശത്തിനിടെ അക്രമം; കരുനാഗപ്പള്ളി എംഎല്‍എയ്ക്ക് കല്ലേറില്‍ പരുക്ക്; സി.ആര്‍.മഹേഷ്‌ ആശുപത്രിയില്‍

കൊല്ലം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനിടെ നടന്ന സംഘര്‍ഷത്തില്‍ സി.ആര്‍.മഹേഷ് എംഎല്‍എയ്ക്കും നാലു പോലീസുകാര്‍ക്കും പരുക്കേറ്റു. കല്ലേറില്‍ തലയ്ക്കാണ് എംഎല്‍എയ്ക്ക് പരുക്കേറ്റത്. മഹേഷിനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഘര്‍ഷം തടയാനുള്ള ശ്രമത്തിനിടെയാണ് പോലീസുകാര്‍ക്ക് നേരെ ആക്രമണമുണ്ടായത്. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ മൂന്ന് തവണ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. എംഎല്‍എയ്ക്ക് നേരെ ആസൂത്രിതമായ അക്രമമാണ് എല്‍ഡിഎഫ് നടത്തിയതെന്ന് യുഡിഎഫ് ആരോപിച്ചു.

കൊട്ടിക്കലാശത്തിനിടെ കേരളത്തിന്റെ വിവിധയിടങ്ങളില്‍ സംഘര്‍ഷമുണ്ടായിട്ടുണ്ട്. മലപ്പുറം, ആറ്റിങ്ങല്‍, മാവേലിക്കര, ഇടുക്കി, പത്തനാപുരം എന്നിവിടങ്ങളിലാണ് സംഘര്‍ഷമുണ്ടായത്. മലപ്പുറത്ത് എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതോടെ പോലീസ് ലാത്തിവീശി.

പരാജയ ഭീതിയിലായതിനാലാണ് വോട്ടെടുപ്പിന് മുൻപേ സി.പി.എം അക്രമം തുടങ്ങിയത്. പരസ്യ പ്രചരണം അവസാനിച്ചതിന് പിന്നാലെ പലയിടത്തും സി.പി.എം ക്രിമിനലുകൾ ബോധപൂർവ്വം അക്രമം നടത്തുകയായിരുന്നു.

വോട്ടെടുപ്പിന് മുൻപേ സിപിഎം അക്രമം തുടങ്ങിയത് പരാജയഭീതിയിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കുറ്റപ്പെടുത്തി. കരുനാഗപ്പള്ളി എംഎൽഎ സി.ആർ മഹേഷ്‌ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *