നവകേരളം മിഷനുകൾ സർക്കാർ പൊളിച്ചടുക്കി: ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: മുഖ്യമന്ത്രി ചെയർമാനായ ലൈഫ്, ആർദ്രം, വിദ്യാഭ്യാസ യജ്ഞം, ഹരിത കേരളം എന്നീ നവകേരളം മിഷനുകൾ സർക്കാർ പൂർണ്ണമായും പൊളിച്ചടുക്കിയെന്നു കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്.
നവകേരളം കർമ്മ പദ്ധതിയുടെ മൂന്നുവർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ വിവിധ മിഷനുകളുടെ അവലോകന യോഗങ്ങൾ ഇപ്പോൾ നടക്കാറില്ലന്നും അദ്ദേഹം പറഞ്ഞു.
പുതിയ സർക്കാർ വന്നതിനു ശേഷം ലൈഫ് പദ്ധതി പ്രകാരം ഒരു വീടുപോലും പൂർത്തിയായിട്ടില്ല. കഴിഞ്ഞ സർക്കാർ അനുവദിച്ച കാൽ ലക്ഷത്തോളം വീടുകളുടെ നിർമ്മാണം ഇപ്പോൾ പാതിവഴിയിലാണ്.
ആർദ്രം മുഖേന ഒരു കുടുംബാരോഗ്യകേന്ദ്രം പോലും പുതുതായി തുടങ്ങിയിട്ടില്ല. പഴയ കുടുബാരോഗ്യ കേന്ദ്രങ്ങളിൽ വേണ്ടത്ര ഡോക്ടർമാരോ നെഴ്സുമാരോ ഇല്ല.
ഹരിത കേരളവും ശുചിത്വ കേരളവും തകർന്നതിനാൽ കേരളം വീണ്ടും മാലിന്യ കൂമ്പാരമായി മാറി എന്നും ചെറിയാൻ ഫിലിപ്പ് വിമർശിച്ചു.
വിദ്യാഭ്യാസ യജ്ഞ പ്രകാരം പ്രഖ്യാപിച്ച ഒരു സ്കൂളു പോലും മികവിന്റെ കേന്ദ്രമാക്കാൻ പിണറായി സർക്കാരിന് കഴിഞ്ഞിട്ടില്ല.
പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ സംഖ്യ രണ്ടു വർഷത്തിനുള്ളിൽ ഗണ്യമായി കുറഞ്ഞത് സർക്കാരിന്റെ ഭരണ പരാജയം ആണെന്ന് ചെറിയ ഫിലിപ്പ് വിമർശിച്ചു.