മേയര്‍ ആര്യ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തി മജിസ്‌ട്രേറ്റ് കോടതി

തിരുവനന്തപുരം : കെഎസ്ആര്‍ടിസി ഡ്രൈവര്‍ – മേയര്‍ തര്‍ക്കത്തില്‍ രഹസ്യമൊഴി രേഖപ്പെടുത്തി. ഡ്രൈവര്‍ യദു അശ്ലീല ആംഗ്യം കാണിച്ചെന്ന മേയര്‍ ആര്യ രാജേന്ദ്രന്റെ പരാതിയിലാണ് നടപടി. വെകുന്നേരം മൂന്ന് മണിക്ക് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തി മേയര്‍ രഹസ്യ മൊഴി നല്‍കി.

മേയറുടെ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് മ്യൂസിയം പൊലീസിന് കൈമാറിയിരുന്നു. അപകടകരമായി വാഹനം ഓടിക്കകുയും അശ്ലീല ആംഗ്യം കാണിച്ചെന്നും ആരോപിച്ച് മേയറും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും പാളയത്ത് കാര്‍ കുറുകേ നിര്‍ത്തി കെഎസ്ആര്‍ടിസി ബസ് തടഞ്ഞിരുന്നു. ഡ്രൈവറും രൂക്ഷമായി പ്രതികരിച്ചതോടെ തര്‍ക്കമാവുകയും ചെയ്തു. മേയറുടെ പരാതിയില്‍ കേസെടുത്ത് പൊലീസ് ഡ്രൈവര്‍ നല്‍കിയ പരാതിയില്‍ നടപടി സ്വീകരിച്ചില്ല. തുടര്‍ന്ന് യദു കോടതിയെ സമീപിക്കുകയും കേസെടുക്കാന്‍ ഉത്തരവ് വാങ്ങുകയുമായിരുന്നു.

മേയറുടെ പരാതിയില്‍ കേസന്വേഷണം വേഗത്തില്‍ നീങ്ങുമ്പോഴും യദുവിന്റെ പരാതിയില്‍ അന്വേഷണം ഇപ്പോഴും ഇഴയുകയാണ്. മേയറുടെ ആരോപണങ്ങള്‍ തെളിയിക്കുന്നതിന് ശാസ്ത്രീയ തെളിവുകളൊന്നും പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ബസിലെ സിസിടിവf ക്യാമറയുടെ മെമ്മറി കാര്‍ഡ് നഷ്ടപ്പെടുകയും ചെയ്തിരുന്നു. തെളിവുകളൊന്നും ലഭിച്ചില്ലെങ്കിലും പരാതിക്കാരിയുടെ മൊഴിയുടേയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍ കുറ്റപത്രം നല്‍കാനാണ് പെലീസ് നീക്കം.

Leave a Reply

Your email address will not be published. Required fields are marked *