സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് എടുക്കാന്‍ പണമില്ല; തൊഴില്‍ നഷ്ടമാകുമെന്ന് ആശങ്ക

തിരുവനന്തപുരം: ശമ്പളം പോലും കൃത്യമായി ലഭിക്കാത്ത സ്‌കൂള്‍ പാചകത്തൊഴിലാളികള്‍ ഹെല്‍ത്ത് കാര്‍ഡിനായി നെട്ടോട്ടത്തിലാണ്. ഈ മാസം 20 ന് മുമ്പ് ഹെല്‍ത്ത് കാര്‍ഡ് സമര്‍പ്പിച്ചില്ലെങ്കില്‍ ജോലിക്ക് കയറാന്‍ കഴിയില്ല. ഹെല്‍ത്ത് കാര്‍ഡ് കിട്ടാന്‍ കാശ് മുടക്കണം. അതിന് പോലും പാങ്ങില്ലാത്ത ആയിരക്കണക്കിന് പേരാണ് തൊഴില്‍ നഷ്ടപ്പെടുമെന്ന ഭീതിയില്‍ കഴിയുന്നത്.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹെല്‍ത്ത് കാര്‍ഡ് എടുക്കാനാക്കാന്‍ മിനിമം രണ്ടായിരം രുപ എങ്കിലും ചെലവഴിക്കേണ്ട ഗതികേടിലാണ് പരമ്പരാഗത പാചകത്തൊഴിലാളികള്‍.

കാര്‍ഡ് അനുവദിക്കുന്നതിനുള്ള പരിശോധനകള്‍ നടത്താന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗകര്യമില്ലെന്നാണ് ആക്ഷേപം. കാര്‍ഡ് എടുക്കുന്നതിന് അനുവദിച്ച സമയപരിധി നീട്ടി നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. ഡോക്ടറുടെ ഫീസും ക്ഷയരോഗ പരിശോധനയും രക്ത പരിശോധനയും നടത്തിയ ശേഷം ടൈഫോയിഡിനുള്ള വാക്‌സിനും എടുത്തവര്‍ക്കാണ് ഹെല്‍ത്ത് കാര്‍ഡ് ലഭിക്കുന്നത്. മിക്ക സര്‍ക്കാര്‍ ആശുപത്രികളിലും പരിശോധന സൗകര്യങ്ങളും വാക്‌സിനും ലഭ്യമല്ലാത്തതിനാല്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.

സംസ്ഥാനത്തെ 12000 ത്തിലധികം സ്‌കൂളുകളിലാണ് ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്നത്. മാര്‍ച്ച് മാസത്തെ ശമ്പളം പോലും വിതരണം ചെയ്തിട്ടില്ല. ഏപ്രില്‍,മെയ് മാസങ്ങളില്‍ നല്‍കേണ്ട അവധിക്കാല വേതനവും വിതരണം ചെയ്തിട്ടില്ലാത്തതിനാല്‍ ഇവര്‍ കടുത്ത ദുരിതത്തിലാണ്. വിദ്യാഭ്യാസ- തൊഴില്‍ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നത് മന്ത്രി വി. ശിവന്‍കുട്ടിയാണ്. എന്നിട്ടും ഇവരുടെ ദുരിതങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ഒരു ശ്രമം പോലും ഉണ്ടായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *