തദ്ദേശ വാര്‍ഡ് വിഭജനത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ നീക്കം

തിരുവനന്തപുരം : തദ്ദേശ വാര്‍ഡ് വിഭജനത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ നീക്കം. ഓര്‍ഡിനന്‍സില്‍ തീരുമാനം വൈകുന്ന സാഹചര്യത്തില്‍ നിയമസഭയില്‍ ബില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചു. കരട് ബില്ലിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ജൂണ്‍ 10 മുതല്‍ നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചു.

വാര്‍ഡ് വിഭജനത്തിനായി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നു. പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്ന് അംഗീകാരം നല്‍കിയ ഓര്‍ഡിനന്‍സ് ഒപ്പിടാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിരിച്ചയച്ചിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഓര്‍ഡിനന്‍സ് പരിഗണിക്കാന്‍ കഴിയില്ലെന്നാണ് നല്‍കിയ വിശദീകരണം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയുണ്ടെങ്കില്‍ മാത്രമേ ഓര്‍ഡിനന്‍സ് പരിഗണിക്കാന്‍ കഴിയുകയുള്ളൂവെന്നും രാജ്ഭവന്‍ സര്‍ക്കാറിനെ അറിയിച്ചു. ഇക്കാര്യത്തില്‍ അനുമതി തേടി തിരഞ്ഞെടുപ്പ് കമ്മിഷനെ സര്‍ക്കാര്‍ സമീപിച്ചിരുന്നു. എന്നാല്‍ തീരുമാനം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നിലേക്ക് അയച്ചതോടെ വൈകുമെന്ന് ഉറപ്പായതോടെയാണ് ബില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ജനസംഖ്യാനുപാതികമായി വാര്‍ഡുകള്‍ ക്രമീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 2021ല്‍ സെന്‍സസ് നടക്കാത്തിനാല്‍ 2011ലെ സെന്‍സെസ് അടിസ്ഥാനത്തില്‍ വാര്‍ഡ് വിഭജിക്കാനാണ് നീക്കം. 2025 ഓക്ടോബറില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. ഡിസംബറില്‍ പുതിയ ജനപ്രതിന്ധികള്‍ അധികാരമേല്‍ക്കുകയും വേണം. ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ തിരക്കിട്ട നീക്കം നടത്തുന്നത്. ദ്ദേശ സ്ഥാപനങ്ങളില്‍ ഒരു വാര്‍ഡ് വീതം വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷവും ബിജെപിയും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ബില്‍ നിയനസഭയില്‍ കൊണ്ടുവരുമ്പോഴും പ്രതിപക്ഷം ശക്തമായി എതിര്‍ക്കും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *