ട്രഷറി ഇപ്പോഴും ഓവര്‍ ഡ്രാഫ്റ്റില്‍; കടമെടുപ്പിന് കേന്ദ്രാനുമതി ലഭിച്ചില്ല; ശമ്പളം, പെൻഷൻ വിതരണം താളംതെറ്റാന്‍ സാധ്യത

തിരുവനന്തപുരം:കേരളത്തിന് കടമെടുപ്പിന് കേന്ദ്രത്തിന്റെ അന്തിമ അനുമതി ലഭിച്ചില്ല. ഇന്ന് അനുമതി കിട്ടിയില്ലെങ്കിൽ ഈമാസം കടമെടുക്കാനാവില്ല. അങ്ങനെ വന്നാൽ ശമ്പളം, പെൻഷൻ വിതരണം താളംതെറ്റും. മേയ് അവസാനമായിട്ടും കടമെടുക്കാൻ അനുമതികിട്ടാത്തത് സാമ്പത്തികവർഷത്തിന്റെ തുടക്കത്തിൽത്തന്നെ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. 5000 കോടി കടമെടുക്കാനുള്ള താത്കാലിക അനുമതി ചോദിച്ചപ്പോൾ 3000 കോടിയാണ് അനുവദിച്ചത്. ഇത് മേയ് ആദ്യത്തോടെ എടുത്തുകഴിഞ്ഞു.

റിസർവ് ബാങ്കുവഴി കടപ്പത്രങ്ങളിലൂടെയാണ് കടമെടുക്കുന്നത്. ചൊവ്വാഴ്ചകളിലാണ് കടപ്പത്രലേലം. വരുന്ന ആഴ്ചയ്ക്കുള്ള ലേലത്തിൽ പങ്കെടുക്കാൻ വെള്ളിയാഴ്ചകളിലാണ് വിജ്ഞാപനം ഇറക്കേണ്ടത്. ഈ മാസത്തിലെ അവസാനത്തെ ചൊവ്വാഴ്ച 28ന് ആണ്. വെള്ളിയാഴ്ച അനുമതികിട്ടി വിജ്ഞാപനമിറക്കിയാലേ കടമെടുക്കാനാവൂ.

വർഷങ്ങളായി ശമ്പളം, പെൻഷൻ വിതരണത്തിന് മുന്നോടിയായി സംസ്ഥാനം കടമെടുക്കാറുണ്ട്. ഇങ്ങിനെയാണ് മാസംതോറുമുള്ള വരുമാനവിടവ് നികത്തിക്കൊണ്ടിരുന്നത്. ട്രഷറി ഇപ്പോൾ ഓവർഡ്രാഫ്റ്റിലാണ്. കേന്ദ്രത്തിൽനിന്ന് നികുതിവിഹിതമായി 1500 കോടി എത്താനുണ്ട്. ഇത് കിട്ടിയാൽ ഓവർഡ്രാഫ്റ്റ് ഒഴിവാകും. ഈ തുക ലഭിക്കുമെന്ന പ്രതീക്ഷയാണ് സര്‍ക്കാരിന് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *