നാലാമത് ലോക കേരള സഭക്ക് സ്പീക്കർ എ.എൻ. ഷംസീർ വക 35 ലക്ഷം രൂപ അനുവദിച്ചു

തിരുവനന്തപുരം: നാലാമത് ലോക കേരള സഭക്ക് സ്പീക്കർ എ.എൻ. ഷംസീർ വക 35 ലക്ഷം രൂപ അനുവദിച്ചു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് നിയമസഭ ഫണ്ട് വക മാറ്റുന്നത്. ലോക കേരള സഭ നടക്കുന്ന നിയമസഭയിലെ അടിസ്ഥാന സൗകര്യങ്ങൾക്കായാണ് 35 ലക്ഷം അനുവദിച്ചത്.
മുൻകാലങ്ങളിൽ ലോക കേരള സഭയുടെ മുഴുവൻ ചെലവും വഹിച്ചിരുന്നത് നോർക വകുപ്പാണ്. നിയമസഭക്ക് അനുവദിച്ച ബജറ്റ് വിഹിതത്തിൽ നിന്ന് സ്പീക്കർമാർ ആയിരുന്ന ശ്രീരാമകൃഷ്ണനോ എം.ബി രാജേഷോ തുക വകമാറ്റിയിരുന്നില്ല. അസാധാരണ നടപടിയാണ് ഷംസിറിൻ്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.
ലോക കേരള സഭക്ക് നോർക്ക 3 കോടി അനുവദിച്ചിരുന്നു. നാളെ മുതൽ 3 ദിവസത്തേക്കാണ് ലോക കേരള സഭ മാമാങ്കം നടക്കുന്നത്. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളാണ് പ്രധാന വേദി. ലോക കേരള സഭ സമ്മേളനം നാളെ മുതൽ നടക്കുന്നതിനാൽ നിയമസഭ സമ്മേളനത്തിന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അവധിക്ക് ശേഷം ജൂൺ 19 ന് നിയമസഭ സമ്മേളനം പുനരാരംഭിക്കും.