ഇപിയെ മാറ്റാൻ ആവശ്യപ്പെടാത്തത് വീഴ്ച, മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനങ്ങളില്ല; സിപിഐ സംസ്ഥാന കൗൺസിൽ തുടരും

തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിൽ ഇന്നും തുടരും. മുന്നണി നേതൃത്വത്തിന്‍റെ പ്രവർത്തന പരാജയം മുതൽ സർക്കാരിന്റെ കൂട്ടുത്തരവാദിത്തം ഇല്ലായ്മയിൽ വരെ കടുത്ത വിമർശനങ്ങളാണ് ഇന്നലെ ഉയർന്നത്. ഇടതുമുന്നണി കൺവീനർ സ്ഥാനത്ത് തുടരാൻ ഇപി ജയരാജൻ അർഹനല്ലെന്ന് വിമർശനം ഉണ്ടായിരുന്നു.
ഇപിയെ മാറ്റണമെന്ന് ആവശ്യപ്പെടാത്തത് സിപിഐ നേതൃത്വത്തിന്‍റെ വീഴ്ചയാണെന്നും വിമർശനം ഉയർന്നു. നവകേരള മാർച്ച് സമ്പൂർണ്ണ പരാജയം ആയിരുന്നെന്നും യോഗം വിലയിരുത്തി. അതേസമയം മുഖ്യമന്ത്രിക്കെതിരെ ജില്ലാ തല നേതൃ യോഗങ്ങളിൽ ഉയർന്ന വിമർശനങ്ങൾ സംസ്ഥാന സമിതിയിൽ അതേ തീവ്രതയോടെ വന്നില്ലെന്നതും ശ്രദ്ധേയമാണ്.