അര്‍ജുനായി നിര്‍ണായക നീക്കം തുടങ്ങി സൈന്യം; 60 അടി താഴ്ചയില്‍നിന്ന് ചെളി നീക്കാനുള്ള ബൂം മണ്ണുമാന്തി യന്ത്രം തിരച്ചിലിന്

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിഞ്ഞു കാണാതായ അര്‍ജുനായുള്ള തിരച്ചിലിനായി ബൂം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പരിശോധന നടത്തുന്നു. നദിയില്‍ നിന്ന് ചെളി വാരിയുള്ള തിരച്ചിലാണ് നടക്കുന്നത്. 60 അടി താഴ്ചയില്‍നിന്ന് ചെളി നീക്കാന്‍ ശേഷിയുള്ള യന്ത്രമാണ് സൈന്യം എത്തിച്ചിരിക്കുന്നത്. ഗംഗാവലി നദിയില്‍ സോണാര്‍ സിഗ്‌നല്‍ ലഭിച്ച സ്ഥലത്താണ് പരിശോധന തുടങ്ങിയത്. വെള്ളത്തിനടിയിലുള്ള വസ്തുക്കളെ കണ്ടെത്തുന്നതിനും അവയുടെ സഞ്ചാരദിശ, വേഗം തുടങ്ങിയവ മനസ്സിലാക്കുന്നതിനും ഉപയോഗിക്കുന്ന സംവിധാനമാണ് സോണാര്‍. കണ്ടെത്തിയ രണ്ടു സിഗ്‌നലുകളും വലിയ വസ്തുവിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇന്ന് പൂര്‍ണ്ണമായും ഇവിടെ കേന്ദ്രീകരിക്കാനാണ് സൈന്യത്തിന്റെ തീരുമാനം.

പുഴയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും റഡാര്‍ ഉപയോഗിച്ച് പരിശോധനയും തുടരുന്നുണ്ട്. മലയാളിയായ റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്റെ നേതൃത്വത്തിലുള്ള സംഘവും പരിശോധനയ്ക്കായി ഷിരൂരിലെത്തും. മണ്ണിലും വെള്ളത്തിലും ഒരുപോലെ പരിശോധിക്കാന്‍ കഴിയുന്ന അത്യാധുനിക ഉപകരണങ്ങളുമായാണ് സംഘമെത്തുന്നത്. ഡല്‍ഹിയില്‍ നിന്നുള്ള അഞ്ച് സാങ്കേതിക വിദഗ്ധരും ഇന്ദ്രബാലനൊപ്പം ചേരും. കര, നാവികസേനകള്‍ക്കൊപ്പം ചേര്‍ന്ന് ഈ സംഘവും പരിശോധന നടത്തും.

മോശം കാലാവസ്ഥ കാരണം ഇന്നലെ കാര്യമായ തിരച്ചില്‍ നടന്നിരുന്നില്ല. മഴയും നദിയിലെ കുത്തൊഴുക്കുംകാരണം നാവികസേനയുടെ സ്‌കൂബാ ടീമിന് പുഴയിലിറങ്ങി തിരച്ചില്‍നടത്താന്‍ കഴിഞ്ഞില്ല. റഡാര്‍ ബോട്ടില്‍വെച്ച് നദിയില്‍ പരിശോധനനടത്തുകയാണ് ഇന്നലെ നടന്നത്. ഇന്ന് നിലവില്‍ കാലാവസ്ഥ അനുകൂലമാണ്.

Leave a Reply

Your email address will not be published. Required fields are marked *