സെക്രട്ടറിയറ്റിലെ ഇ-ഫയലിംഗ് സംവിധാനത്തിലെ തകരാര്‍ പരിഹരിക്കാത്തത് ഫയല്‍ നീക്കത്തെ സാരമായി ബാധിച്ചു. പൂര്‍ണമായും സ്തംഭനാവസ്ഥയിലാണ് ഭരണസിരാ കേന്ദ്രം. പ്രധാന ഉത്തരവുകള്‍ പോലും ഇറക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് വകുപ്പുകള്‍. രണ്ട് ദിവസമായി ഇതുതന്നെയാണ് സ്ഥിതി. സാങ്കേതിക പ്രശ്‌നം എന്താണെന്ന് പോലും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
ഫയല്‍ നീക്കം വേഗത്തിലാക്കാന്‍ ഒന്നരമാസം മുമ്പാണ് ഇ-ഫയലിംഗ് സംവിധാനത്തില്‍ പുനക്രമീകരണം കൊണ്ടുവന്നത്. എന്നാല്‍ അന്ന് മുതല്‍ തന്നെ ചെറിയ സാങ്കേതിക പ്രശ്‌നങ്ങള്‍ സംവിധാനത്തില്‍ ഉണ്ടായിരുന്നു. ഇതോടെ മന്ദഗതിയിലായി ഫയല്‍ നീക്കം. തിങ്കളാഴ്ചയോടെ സംവിധാനം പൂര്‍ണ്ണമായും പണിമുടക്കി. ഉദ്യോഗസ്ഥര്‍ക്ക് ഇ-ഫയലുകള്‍ തുറക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. ഇ-ഫയലിംഗ് നടപ്പിലാക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്ന നാഷണല്‍ ഇന്‍ഫോർമാറ്റിക്സ് സെന്ററിനെ വിവരമറിയിച്ചെങ്കിലും ഇതുവരെ പരിഹാരമുണ്ടായിട്ടില്ല.
ഡല്‍ഹിയില്‍ നിന്നും വിദഗ്ദ്ധര്‍ എത്തിയാല്‍ മാത്രമേ തകരാര്‍ പരിഹരിക്കാന്‍ കഴിയൂവെന്നാണ് ഐടി വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇതോടെ ഫയല്‍ നീക്കം പൂര്‍ണ്ണമായും നിലച്ച് ഉദ്യോഗസ്ഥര്‍ ഓഫീസിലെത്തി പഞ്ച് ചെയ്ത് വെറുതെ ഇരിക്കുകയാണ്.