മുകേഷിന്‍റെ രാജിയിൽ നിർണായക തീരുമാനം ഇന്ന്

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ എം മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ സിപിഎം സംസ്ഥാന സമിതി ഇന്ന് ചേരും. സംഘടനാകാര്യങ്ങൾ മുഖ്യവിഷയമാകുന്ന യോഗത്തിന്റെ അജണ്ടയിൽ ഇക്കാര്യമില്ലെങ്കിലും പൊതുരാഷ്ട്രീയ സ്ഥിതി വിലയിരുത്തലിന്റെ ഭാഗമായി പ്രശ്നം ചർച്ചയാകും. കൊല്ലത്ത് നിന്നുള്ള നേതാക്കളുടെ അഭിപ്രായം കേൾക്കുന്നതിനൊപ്പം മുകേഷിന്റെ വിശദീകരണവും കൂടി പരിഗണിച്ചാകും അന്തിമ നിലപാട് സ്വീകരിക്കുക. 

കോടതിയിലെത്തിയാൽ കേസ് തന്നെ ഇല്ലാതാകാനുള്ള സാധ്യത അടക്കം സിപിഎം മുന്നിൽ കാണുന്നുമുണ്ട്. പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും ബ്ലാക്മെയിലിംഗിന്റെ ഭാഗമാണെന്നുമാണ് മുകേഷിന്റെ വിശദീകരണം. തനിക്കെതിരെ ഉയർന്ന ആരോപണം ശരിയല്ലെന്നും പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് മുകേഷ് മുഖ്യമന്ത്രിയ്ക്ക് നൽകിയ വിശദീകരണം. നടി അയച്ച വാട്സ്അപ്പ് സന്ദേശങ്ങൾ കൈവശം ഉണ്ടെന്നും മുകേഷ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. 

അതേസമയം, മുകേഷിന്‍റെ രാജിയെ ചൊല്ലി സിപിഎം സിപിഐ ദേശീയ സംസ്ഥാന നേതൃത്വങ്ങളില്‍ ഭിന്നത രൂക്ഷമാവുകയാണ്. ആരോപണ വിധേയരായ കോണ്‍ഗ്രസ് എംഎല്‍എമാര്‍ പദവിയില്‍ തുടരുന്നുണ്ടല്ലോയെന്ന സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട് പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഇന്നലെ തള്ളി. മുകേഷ് രാജി വയക്കണമെന്ന് ആദ്യം ആവശ്യമുയര്‍ത്തിയ ആനി രാജയെ സിപിഐ സംസ്ഥാന നേതൃത്വവും തള്ളിപ്പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *