സംസ്ഥാന ആഭ്യന്തര വകുപ്പിനെ മൊത്തത്തിൽ പ്രതിക്കൂട്ടിലാക്കി പി.വി. അൻവർ

തിരുവനന്തപുരം: സംസ്ഥാന ആഭ്യന്തര വകുപ്പിനെ മൊത്തത്തിൽ പ്രതിക്കൂട്ടിലാക്കി പി.വി. അൻവർ എം.എൽ.എ. എ.ഡി.ജി.പി അജിത് കുമാർ ദാവൂദ് ഇബ്രാഹിമിനെ മാതൃകയാക്കുന്ന കൊടുംകുറ്റവാളിയാണെന്ന് അൻവർ ആരോപിച്ചു.

പോലീസിനെതിരെ ഇനിയും തെളിവ് പുറത്തുവിടാനുണ്ടെന്നും എം.എൽ.എ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെയും അൻവർ ആരോപണങ്ങൾ ഉന്നയിച്ചു. സിപിഎമ്മുമായി തുറന്ന പോരാട്ടത്തിനൊരുങ്ങുകയാണ് അൻവർ എന്ന് വെളിവാക്കുന്ന വാർത്താ സമ്മേളനമാണ് ഇന്ന് നടന്നത്.പി. ശശിയെയും എം.ആർ. അജിത് കുമാറിനെയും മുഖ്യമന്ത്രി വിശ്വസിച്ച് പലകാര്യങ്ങളും ഏൽപ്പിച്ചെന്നും ആ ഉത്തരവാദിത്തം നിറവേറ്റിയില്ലെന്നും എം.എൽ.എ ആരോപിച്ചു.

ചില പൊലീസുകാരുടേത് രാജ്യവിരുദ്ധ പ്രവർത്തനമാണ്. നവകേരള സദസിനിടെ എസ്.പി ശശിധരൻ പതിനൊന്നോളം കേസുകൾ പാർട്ടിക്കാർക്കെതിരെ ചുമത്തി. പാവപ്പെട്ട ഡി.വൈ.എഫ്.ഐക്കാരെ ജയിലിലിട്ടു. മുഖ്യമന്ത്രി പറയുന്ന കാര്യങ്ങൾ ന്യായമായും ഉൾക്കൊള്ളാതെ ഈ പാർട്ടിയെയും സർക്കാരിനെയും ഇല്ലായ്മ ചെയ്യാൻ പ്രവർത്തിക്കാൻ ശ്രമിക്കുന്ന ഒരു ഗ്രൂപ്പാണ് എ.ഡി.ജി.പി എം.ആർ. അജിത് കുമാറിന്റെ നേതൃത്വത്തിൽ കേരളത്തിൽ പ്രവർത്തിക്കുന്നത്.

പല പൊലീസ് ഓഫിസർമാരുടെയും ഫോൾ കോൾ താൻ ചോർത്തിയിട്ടുണ്ടെന്ന് പി.വി. അൻവർ എംഎൽഎ. ഇനിയും ഒരുപാട് ഫോൺ കോളുകൾ ടെലികാസ്റ്റ് ചെയ്യാനുണ്ട്. പലതും പുറത്തുവിട്ടിട്ടില്ല. ഗതികേട് കൊണ്ടാണ് ശബ്ദരേഖ പുറത്തുവിട്ടത്. കേരളത്തിലെ ജനങ്ങൾക്ക് എല്ലാം മനസിലാകും. ആഭ്യന്തര സുരക്ഷിതത്വം ഉറപ്പാക്കാൻ സർക്കാർ വിശ്വസിച്ച് ഏൽപ്പിച്ചിരിക്കുന്ന ഉദ്യോഗസ്ഥരുടെ തനിനിറം പുറത്തുകാണിക്കാൻ ഇതല്ലാതെ ഒരു മാർഗവും തന്റെ മുന്നിൽ ഇല്ലായിരുന്നു. കേരള ജനതയോട് ക്ഷമ ചോദിക്കുന്നെന്നും അൻവർ പറഞ്ഞു. മന്ത്രിമാരുടെ ഫോൺകോൾ എഡിജിപി ചോർത്തുന്നുവെന്ന ഗുരുതരമായ ആരോപണവും അദ്ദേഹം ഉന്നയിച്ചു.

പ്രതിപക്ഷ നേതാവിനെതിരെ താൻ നിയമസഭയിൽ ഉന്നയിച്ച ആരോപണത്തിൽ കഴമ്പില്ലെന്ന് പറഞ്ഞാണ് പൊലീസ് വിഷയം തള്ളിയത്. തന്നെ കേരളീയ പൊതുസമൂഹത്തിൽ വിശ്വാസം ഇല്ലാതവനാക്കി. ക്രിമിനലിസത്തിന്റെ അങ്ങേയറ്റമാണ് എം.ആർ. അജിത്കുമാർ.

അജിത് കുമാറിന്റെ റോൾമോഡൽ ദാവൂദ് ഇബ്രാഹിം ആണോയെന്ന് സംശയിച്ചുപോകും. അദ്ദേഹം ചെയ്തുകൂട്ടിയ കാര്യങ്ങൾ ദാവൂദ് ഇബ്രാഹിമിനെ പോലുള്ളവരുടെ ജീവചരിത്രം പഠിച്ചവനെ സാധിക്കുകയുള്ളൂവെന്നും അൻവർ പറഞ്ഞു.

എല്ലാ മന്ത്രിമാരുടെയും ഫോൺ കോളുകൾ ചോർത്താൻ സൈബർ സെല്ലിൽ പ്രത്യേക സംഘമുണ്ട്. മാധ്യമപ്രവർത്തകരുടെയും ഫോൺ കോളുകൾ ചോർത്തുന്നുണ്ട്. മാമി എന്ന് പറയുന്ന കോഴിക്കോടുള്ള കച്ചവടക്കാരനെ കാണാതായിട്ട് ഒരു വർഷമായി. കൊണ്ടുപോയി കൊന്നെന്നാണ് കരുതുന്നത്. കേസ് എങ്ങുമെത്തിയിട്ടില്ല. അത് എവിടെയും എത്തില്ല. സുജിത്ത് ദാസ് ഐപിഎസിൽ വരും മുൻപ് കസ്റ്റംസിൽ ആയിരുന്നു. കസ്റ്റംസിലെ ഉദ്യോഗസ്ഥരുമായി അതിഭയങ്കരമായ ബന്ധമുണ്ട്.

ആ ബന്ധങ്ങളാണ് കോഴിക്കോട് വിമാനത്താവളത്തിലെ സ്വർണക്കടത്ത് വഴിയിലൊക്കെ വച്ച് പിടിക്കാൻ കാരണം. കസ്റ്റംസ് ഉദ്യോഗസ്ഥർ സ്‌കാനിങ്ങിൽ സ്വർണം കാണുന്നുണ്ടെങ്കിലും അവനെ കടത്തി വിടും. പക്ഷെ പുറത്തുനിൽക്കുന്ന പൊലീസുകാരെ വിവരം അറിയിക്കും. കസ്റ്റംസ് ഇവരെ പിടിച്ചാൽ സിസിടിവി ഉള്ളതിനാൽ ഒരു ബിസ്‌കറ്റ് പോലും മാറ്റാനാകില്ല. എന്നാൽ പുറത്ത് അങ്ങനെയല്ല. 25 ബിസ്‌ക്കറ്റുണ്ടെങ്കിൽ 10 ബിസ്‌കറ്റ് സംഘം എടുക്കും. ബാക്കി കസ്റ്റംസിന് കൊടുക്കുമെന്നും അനവർ ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *