ശശിക്കെതിരെ അൻവർ പരാതി എഴുതി നൽകാതെ അന്വേഷിക്കില്ലെന്ന് എംവി ഗോവിന്ദ‍ൻ

തിരുവനന്തപുരം: എഡിജിപിക്കെതിരെ ഉയർന്നുവന്ന എല്ലാ ആരോപണവും അന്വേഷിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ആരെയും സംരക്ഷിക്കില്ല. അന്വേഷണ റിപ്പോർട്ട് വന്നതിന് ശേഷം തീരുമാനമെടുക്കുമെന്നും എം.വി ഗോവിന്ദൻ ദില്ലിയിൽ പറ‌ഞ്ഞു. ആഭ്യന്തര വകുപ്പ്  ഭരണകൂടത്തിൻ്റെ ഭാഗമാണ്, ഇടതുമുന്നണിയുടെയല്ല. മാധ്യമങ്ങൾ കള്ളവാർത്ത പ്രചരിപ്പിക്കുകയാണ്. എഡിജിപിക്കൊപ്പം മുഖ്യമന്ത്രിയുടെ ബന്ധു ആർഎസ്എസ് നേതാക്കളെ കണ്ടുവെന്ന വാർത്ത അസംബന്ധമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മാധ്യമ മേഖലയിലെ ചിലർ വാർത്തയുണ്ടാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. അതും സർക്കാർ തീരുമാനവും യോജിക്കാതെ വരുമ്പോൾ പാർട്ടിക്കും സർക്കാരിനും പ്രതിസന്ധിയെന്ന് പറയുന്നു. എന്നാൽ യഥാർത്ഥത്തിൽ പ്രതിസന്ധി കള്ളവാർത്ത പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾക്കാണ്. മാധ്യമങ്ങൾ കഥകൾ മെനയുകയാണ്.

എഡിജിപിക്കെതിരെ ഡിജിപിയാണ് അന്വേഷിക്കുന്നത്. മുന്നണിയിൽ ഘടക കക്ഷികളുടെ അഭിപ്രായങ്ങൾ പരിഗണിച്ച് ഒറ്റക്കെട്ടായാണ് തീരുമാനം എടുക്കുന്നത്. പിവി അൻവർ പി ശശിക്കെതിരെ പരാതി എഴുതി നൽകിയിട്ടില്ല. വാക്കാൽ പറഞ്ഞത് കൊണ്ട് ഒരാൾക്കെതിരെ നടപടിയെടുക്കാൻ കഴിയില്ല. എഴുതി തരണം. അത് അയാളോട് (അൻവറിനോട്) പറഞ്ഞിട്ടുണ്ട്. പാർട്ടിക്കകത്ത് പരാതി ഉന്നയിക്കുന്ന രീതി വേറെയാണ്. എഴുതി നൽകിയ ആരോപണം അന്വേഷിക്കുമെന്നും അദ്ദേഹം പറ‌ഞ്ഞു.

­

Leave a Reply

Your email address will not be published. Required fields are marked *